മോശം പെരുമാറ്റവും ഐഎസ് ബന്ധവും; 3,000ത്തോളം പ്രവർത്തകരെ പുറത്താക്കി താലിബാൻ

അഴിമതി ആരോപണം നേരിടുന്നവരും മയക്കുമരുന്ന് ഇടപാടുകളിൽ പങ്കാളികളായവരും താലിബാൻ പുറത്താക്കിയ പ്രവർത്തകരിൽ ഉൾപ്പെടും

Update: 2022-01-15 16:59 GMT
Editor : Shaheer | By : Web Desk
Advertising

മോശം പെരുമാറ്റത്തിന്റെയും ഐഎസ് ബന്ധത്തിന്റെയും പേരിൽ 3,000ത്തോളം പ്രവർത്തകരെ പുറത്താക്കി താലിബാൻ. സ്വഭാവദൂഷ്യം കാരണം അഫ്ഗാനിലെ ഇസ്്‌ലാമിക് എമിറേറ്റിന് മോശം പേരുണ്ടാക്കിയെന്നു പറഞ്ഞാണ് നടപടി. അഫ്ഗാനിസ്താനിൽ അധികാരത്തിലെത്തിയ ശേഷം നടത്തിയ ഏറ്റവും വലിയ ശുദ്ധീകരണ പ്രക്രിയയിലാണ് ഇത്രയും പ്രവർത്തകരെ സംഘടനയിൽനിന്ന് പുറത്താക്കിയത്.

താലിബാൻ സർക്കാരിനു കീഴിലുള്ള പ്രതിരോധ മന്ത്രാലയത്തിലെ പ്രത്യേക പാനലിന്റെ ശുപാർശാപ്രകാരമാണ് പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ചത്. സൈന്യത്തെയും പൊലീസിനെയും ശുദ്ധീകരിക്കാനുള്ള പരിശോധനാ പ്രക്രിയയിലാണ് മോശം പെരുമാറ്റം കണ്ടെത്തിയ പ്രവർത്തകരെ പുറത്താക്കിയതെന്ന് പാനൽ തലവൻ ലതീഫുല്ല ഹകീമി വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.

ഇതുവരെ 2,840 അംഗങ്ങളെയാണ് സംഘടനാ അംഗത്വത്തിൽനിന്ന് നീക്കിയത്. അഴിമതി നടത്തുകയും മയക്കുമരുന്ന് ഇടപാടുകൾ നടത്തുകയും ചെയ്തവരും നടപടിക്കിരയായവരിലുണ്ട്. ജനങ്ങളുടെ സ്വകാര്യകാര്യങ്ങളിൽ ഇടപെടുന്നവർ, ഐഎസുമായി ബന്ധമുള്ളവർ എന്നിവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഹകീമി പറഞ്ഞു. 14 പ്രവിശ്യകളിൽനിന്നുള്ളവരും നടപടി നേരിട്ടവരിൽ ഉൾപ്പെടും. സംഘടനാ, സൈനിക സംവിധാനം ശുദ്ധീകരിക്കാനായി കൂടുതൽ പേർക്കെതിരെ വരുംദിവസങ്ങളിലും നടപടിയുണ്ടാകുമെന്ന് ലതീഫുല്ല ഹകീമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News