Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ടെക്സസ്: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ മരണം നൂറുകടന്നു. 104 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ക്യാമ്പ് മിസ്റ്റിക് ഉൾപ്പെടെ നിരവധി യുവജന ക്യാമ്പുകൾ സ്ഥിതി ചെയ്യുന്ന കെർ കൗണ്ടിയിൽ നിന്ന് മാത്രം 84 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരിച്ചവരില്‍ 28 പേര്‍ കുട്ടികളാണ്. ഇനിയും മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. വരുംദിവസങ്ങളില്‍ മഴപെയ്യാനുള്ള സാധ്യതയുമുണ്ട്. സെന്‍ട്രല്‍ ടെക്‌സസിലെ വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
41 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ടെക്‌സസ് മേയർ ഗ്രെഗ് ആബട്ട് പറഞ്ഞു. ക്രിസ്റ്റ്യൻ സമ്മർ ക്യാമ്പിലുണ്ടായിരുന്ന 27 പെൺകുട്ടികളിൽ 10 പേരും കൗൺസലറും ഇക്കൂട്ടത്തിലുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്‌സസിലെത്തും.
ഇന്നും കനത്ത മഴയുണ്ടാകുമെന്ന് ഗവർണർ മുന്നറിയിപ്പുനൽകി. ക്ഷാപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി യുഎസ് കോസ്റ്റ് ഗാർഡ് കൂടുതൽ വ്യോമസേനയെ വിന്യസിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക മേഖലയിൽ തിരച്ചിൽ നടത്തുന്നതിനും ഉയർന്ന വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കുന്നതിനുമായി ഹെലികോപ്റ്ററുകൾ, ബോട്ടുകൾ, ഡ്രോണുകൾ, വലിയ യന്ത്രങ്ങൾ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പ്രകാരം ഇതുവരെ 850ലധികം പേരെയാണ് രക്ഷപ്പെടുത്തിയിരിക്കുന്നത്.