'ഞങ്ങൾക്ക് ശിക്ഷയിളവ് വേണ്ട, വധശിക്ഷ മതി'; ജോ ബൈഡൻ്റെ ദയ നിരസിച്ച് രണ്ട് യുഎസ് തടവുകാർ

നിരപരാധിത്വം അവകാശപ്പെട്ട് അപ്പീൽ നൽകാനുള്ള തങ്ങളുടെ പദ്ധതികളെ ബൈഡന്റെ നടപടി ബാധിക്കുമെന്നു പ്രതിഭാഗം വാദിച്ചു

Update: 2025-01-07 14:01 GMT

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ദയയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ ശിക്ഷയിളവ് നിരസിച്ച് രണ്ട് കൊലപാതകികൾ. വധശിക്ഷയിൽ തുടർന്നാൽ മതിയെന്നാണ് ഷാനൻ അഗോഫ്സ്കിയും ലെൻ ഡേവിസും ഫെഡറൽ കോടതിയോട് പറഞ്ഞത്. ഇരുവരും ഇൻഡ്യാനയിലെ ടെറെ ഹൗട്ടിലെ യുഎസ് പെനിറ്റൻഷ്യറിയിലെ തടവുകാരാണ്. പരോൾ ഇല്ലാതെ ശിക്ഷ ജീവപര്യന്തമായി ഇളവ് നൽകുന്ന രേഖകളിൽ ഇരുവരും ഒപ്പിട്ടില്ല.

തങ്ങളുടെ ശിക്ഷാവിധികൾക്കെതിരെ ഇരുവരും അപ്പീൽ നൽകിയിരുന്നു. ബൈഡന്റെ നടപടി അപ്പീലിനെ പ്രതികൂലമായി ബാധിക്കുമെന്ന് വാദിച്ചാണ് പ്രതികൾ അടിയന്തര ഹരജി സമർപ്പിച്ചത്. വധശിക്ഷ നടപടി നേരിടുന്നവരുടെ അപ്പീലുകൾ ഉയർന്ന സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കറാണ് പതിവ്. തങ്ങളുടെ ശിക്ഷകൾ പരോളില്ലാതെ ജീവപര്യന്തമാക്കി മാറ്റിയാൽ, ഈ ആനുകൂല്യം തങ്ങൾക്ക് നഷ്ടപ്പെടുമെന്ന് പ്രതിഭാഗം വാദിച്ചു. നിരപരാധിത്വം അവകാശപ്പെട്ട് അപ്പീൽ നൽകാനുള്ള തങ്ങളുടെ പദ്ധതികളെ ബൈഡന്റെ നടപടി ബാധിക്കുമെന്നും പ്രതിഭാഗം കൂട്ടിച്ചേർത്തു.

Advertising
Advertising

മുൻ ന്യൂ ഓർലിയൻസ് പൊലീസ് ഓഫീസറാണ് ഡേവിസ്. തനിക്കെതിരെ പരാതി നൽകിയ കിം ഗ്രോവ്സ് എന്ന പ്രദേശവാസിയെ കൊലപ്പെടുത്താൻ വാടകകൊലയാളിയെ നിയമിച്ചതിനാണ് ഇയാളെ ശിക്ഷിച്ചത്. അതേസമയം, ഒക്ലഹോമ ബാങ്ക് പ്രസിഡൻ്റ് ഡാൻ ഷോർട്ടിൻ്റെ കൊലപാതകത്തിനാണ് 1989-ൽ അഗോഫ്സ്കി ശിക്ഷിക്കപ്പെട്ടത്. തുടർന്ന് 2004ൽ ജയിലിൽ വെച്ച് ഒരു സഹതടവുകാരനെ കൊലപ്പെടുത്തിയതിനാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്.

അധികാരത്തിൽ നിന്നിറങ്ങാൻ ദിവസങ്ങൾ ശേഷിക്കെയാണ് ബൈഡൻ വധശിക്ഷ വിധിച്ച കുറ്റവാളികൾക്ക് ശിക്ഷയിളവ് പ്രഖ്യാപിച്ചത്. ഫെഡറൽ വധശിക്ഷ കാത്തുകിടക്കുന്ന 40 കുറ്റവാളികളിൽ 37 പേർക്കാണ് ബൈഡൻ ശിക്ഷയിളവ് നൽകിയത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ ബൈഡന്റെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. എന്നാൽ ആംനെസ്റ്റി ഇന്റർനാഷണലിനെതിരെയും വിമർശനവുമായി റിപബ്ലിക്കൻ പാർട്ടി പ്രതിനിധികളും ട്രംപ് അനുകൂലികളും രംഗത്തുവന്നു. ബൈഡന്റെ ശിക്ഷയിളവ് നടപടിക്കെതിരെ കുറ്റവാളികളാൽ കൊല്ലപ്പെട്ട ആളുകളുടെ കുടുംബങ്ങളും വിമർശനവുമായി രംഗത്തുവന്നിരുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News