ഗർഭചിദ്രത്തിനുള്ള അവകാശം എടുത്ത് കളഞ്ഞു; യുഎസിൽ ഗർഭചിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടി തുടങ്ങി

1973 ലെ റോ വേഴ്‌സസ് വെയ്ഡ് കേസിലെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്

Update: 2022-06-25 10:30 GMT
Editor : abs | By : Web Desk
Advertising

വാഷിങ്ടൺ: യു.എസിൽ വനിതകൾക്ക് ഗർഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം എടുത്തു കളഞ്ഞതോടെ ഗർഭഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടി തുടങ്ങി. 1973 ലെ റോ വേഴ്‌സസ് വെയ്ഡ് കേസിലെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. അതേ സമയം, വിധി ദുരന്തസമാനമായ തെറ്റാണെന്ന് പ്രസിഡന്റ് ബൈഡൻ കുറ്റപ്പെടുത്തി. കോടതി വിധി വന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി.

സുപ്രീം കോടതി വിധി പിന്തുടർന്ന് 50 സംസ്ഥാനങ്ങളിൽ പകുതിയോളം ഗർഭഛിദ്ര നിരോധനമോ നിയന്ത്രണമോ നടപ്പാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ 13 സംസ്ഥാനങ്ങളിൽ നേരത്തെ ഇതിന്റെ പ്രാഥമിക ചട്ടങ്ങൾ നിലവിലുണ്ട്. കെന്റക്കി, ലൂസിയാന, അർകൻസാസ്, സൗത് ഡക്കോട്ട, മിസൂറി, ഓക്ലഹോമ, അലബാമ സംസ്ഥാനങ്ങളിലാണ് നിരോധനം നടപ്പാക്കാൻ അനുവദിക്കുന്ന നിയമം നിലനിൽക്കുന്നത്. അതേ സമയം, മിസിസിപ്പി, നോർത് ഡക്കോട്ട സംസ്ഥാനങ്ങളിൽ അറ്റോണി ജനറൽമാർ നിയമത്തിൽ ഒപ്പുവെക്കുന്നതോടെ നിരോധനം നിലവിൽ വരും. വ്യോമിങ്ങിൽ അഞ്ചു ദിവസത്തിനകവും ഇഡാഹോ, ടെന്നസി, ടെക്‌സസ് സംസ്ഥാനങ്ങളിൽ 30 ദിവസത്തിനകവും നിരോധനം നടപ്പാകും.

ഗർഭഛിദ്രം നടത്താൻ സ്ത്രീകൾക്കുള്ള ഭരണഘടനാപരമായ അവകാശം അംഗീകരിക്കുന്ന വിധി യായിരുന്നു 1973 ലേത്. ഭരണഘടനയിൽ ഗർഭഛിദ്രം നടത്താവുന്ന സമയം വ്യക്തമാക്കാത്തതിനാൽ 28 ആഴ്ച വരെയുള്ള ഗർഭഛിദ്രം അനുവദിച്ചിരുന്നു. 15 ആഴ്ചകൾക്കുശേഷമുള്ള ഗർഭഛിദ്രം നിരോധിക്കുന്ന മിസിസിപ്പിയിലെ നിയമം കോടതി 63 ഭൂരിപക്ഷവിധിയിൽ അംഗീകരിച്ചു. റിപ്പബ്ലിക്കൻ പിന്തുണയോടെ മിസിസിപ്പി സംസ്ഥാനം നേരത്തെ പാസാക്കിയ ഗർഭഛിദ്ര നിരോധന നിയമത്തിന് പരമോന്നത കോടതി അംഗീകാരവും നൽകി.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News