തെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള ദീർഘകാലത്തെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ധാരണാപത്രത്തിന്റെ ഭാഗമായി, തടഞ്ഞുവെച്ചിരിക്കുന്ന 12 ബില്യൺ യുഎസ് ഡോളറിന്റെ ഇറാനിയൻ സ്വത്തുക്കൾ വിട്ടയക്കാൻ അമേരിക്ക ധാരണയിലെത്തിയതായി റിപ്പോർട്ട്. സ്വിറ്റ്‌സർലൻഡിൽ നടന്ന സുപ്രധാനമായ സാങ്കേതിക ചർച്ചകൾ വിജയകരമായി പൂർത്തിയായതായും 60 ദിവസത്തിനകം അന്തിമ കരാറിലെത്താനുള്ള റോഡ്‌മാപ്പിന് ഇരുരാജ്യങ്ങളും അംഗീകാരം നൽകിയതായും മധ്യസ്ഥത വഹിച്ച ഖത്തറും പാകിസ്താനും അറിയിച്ചു. ജൂൺ 17ന് ഒപ്പുവെച്ച 14 ഇന ധാരണാപത്രത്തിന്റെ തുടർച്ചയായിട്ടാണ് ഈ പുതിയ നീക്കങ്ങൾ.
കരാറിന്റെ ഭാഗമായി ഇറാന് കൈമാറുന്ന തുക പൂർണമായും അമേരിക്കയിൽ നിന്ന് ഭക്ഷ്യധാന്യങ്ങളും മറ്റ് കാർഷിക ഉൽപ്പന്നങ്ങളും വാങ്ങാൻ മാത്രമേ ഉപയോഗിക്കാവൂ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇതോടൊപ്പം അന്തിമ കരാറിന്റെ ഭാഗമായി അന്താരാഷ്ട്ര ആയുധ പരിശോധകർക്ക് ഇറാൻ അനുമതി നൽകുമെന്നും ട്രംപ് അവകാശപ്പെട്ടു. വിട്ടുകിട്ടുന്ന പണം പശ്ചിമേഷ്യയിലെ പ്രാദേശിക സായുധ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകാൻ ഉപയോഗിക്കുന്നത് തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം.
എന്നാൽ, ട്രംപിന്റെ ഈ വാദങ്ങളെ ഇറാൻ സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുൽ നാസർ ഹമ്മാദി പൂർണമായി തള്ളി. ധാരണപ്രകാരം അത്തരം യാതൊരുവിധ നിബന്ധനകളും ഇല്ലെന്നും അമേരിക്കയിൽ നിന്ന് കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇറാന് യാതൊരു ബാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിട്ടുകിട്ടുന്ന 12 ബില്യൺ ഡോളർ രണ്ട് പ്രത്യേക ഗഡുക്കളായി റിലീസ് ചെയ്യാനാണ് നിലവിലെ ധാരണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഗാലിബാഫ് വിശദീകരിച്ചു. ഖത്തർ സന്ദർശനവേളയിലാണ് ഇതിന്റെ പ്രാഥമിക ചർച്ചകൾ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വിറ്റ്‌സർലൻഡിലെ ലൂസേൺ തടാകതീരത്ത് നടന്ന 18 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക ചർച്ചകൾ പൂർത്തിയായത്. ഉപരോധങ്ങൾ നീക്കൽ, ഇറാന്റെ ആണവപദ്ധതി, രാജ്യത്തിന്റെ പുനർനിർമാണവും സാമ്പത്തിക വികസനവും, ധാരണാപത്രത്തിന്റെ പാലനം ഉറപ്പാക്കൽ എന്നിവയ്ക്കായി നാല് പ്രത്യേക വർക്കിങ് ഗ്രൂപ്പുകൾ രൂപീകരിച്ചതായി ഇറാന്റെ ഉപവിദേശകാര്യ മന്ത്രിയും സാങ്കേതിക ചർച്ചാ സംഘത്തലവനുമായ കാസിം ഗരീബാബാദി അറിയിച്ചു. അടുത്ത ഘട്ട ചർച്ചകൾ ഇറാൻ പാർലമെന്റ് സ്പീക്കർ, ഇറാൻ വിദേശകാര്യ മന്ത്രി, യുഎസ് വൈസ് പ്രസിഡന്റ്, പാകിസ്താൻ-ഖത്തർ പ്രധാനമന്ത്രിമാർ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയുടെ മേൽനോട്ടത്തിലായിരിക്കും നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ചകളുടെ അന്തിമ ഫലമെന്നോണം ഇറാന്റെ അസംസ്‌കൃത എണ്ണ, പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയ്ക്കുള്ള ഉപരോധം യുഎസ് ട്രഷറി വകുപ്പ് രണ്ട് മാസത്തേക്ക് താൽക്കാലികമായി നീക്കിയിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് ശേഷം ഇറാന് യുഎസ് ഡോളറിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിൽക്കാൻ ഇത് വഴിയൊരുക്കും. മുൻപ് അമേരിക്കൻ ഉപരോധ ഭയം കാരണം മറ്റ് രാജ്യങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ വിൽക്കേണ്ടി വന്നിരുന്ന സ്ഥാനത്ത്, ഇനി മുതൽ ഇറാന് അന്താരാഷ്ട്ര വിപണിയിലെ യഥാർഥ വിലയ്ക്ക് എണ്ണ വിൽക്കാനും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാനും സാധിക്കും. കരാറിലെ നിർദ്ദിഷ്ട വ്യവസ്ഥകൾ ഇറാൻ പാലിക്കുന്ന മുറയ്ക്ക് കൂടുതൽ സ്വത്തുക്കൾ വിട്ടുകിട്ടുമെന്നാണ് സൂചന.
ഇറാനുമായുള്ള ആണവപദ്ധതിയോ സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണയോ പോലുള്ള പ്രധാന വിഷയങ്ങളിൽ വ്യക്തമായ പുരോഗതി ഉണ്ടാകുന്നതിന് മുൻപ് തന്നെ ട്രംപ് ഭരണകൂടം വലിയ ഇളവുകൾ പ്രഖ്യാപിച്ചതിനെതിരെ യുഎസിലെ ഡെമോക്രാറ്റിക് പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. ട്രംപ് സ്വന്തം വാക്കുകളോട് തന്നെ നീതി പുലർത്തിയില്ലെന്നും, പതിറ്റാണ്ടുകളായി ഇറാൻ ഭരണകൂടം ആഗ്രഹിച്ച വലിയ ഇളവുകളാണ് അവർക്ക് സമ്മാനമായി നൽകിയതെന്നും യുഎസ് ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ കുറ്റപ്പെടുത്തി.
അതേസമയം, അമേരിക്കയുമായി ചർച്ച നടത്താനുള്ള തീരുമാനത്തിനെതിരെ ഇറാനിൽ ഉയർന്ന ആഭ്യന്തര വിമർശനങ്ങൾക്ക് ഗാലിബാഫ് മറുപടി നൽകി. ഇസ്രായേൽ ലെബനാനിൽ നടത്തുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ വേണ്ടിയാണ് തങ്ങൾ സ്വിറ്റ്‌സർലൻഡിലേക്ക് പോയതെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ലെബനാനിലെ ഇസ്രായേൽ സൈനിക നടപടികൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രത്യേക സമിതി രൂപീകരിക്കാനും ഈ ഉഭയകക്ഷി ചർച്ചകളിൽ തീരുമാനമായിട്ടുണ്ട്. നിലവിൽ ലെബനാനിൽ വെടിനിർത്തൽ തുടരുകയാണ്.