ലേബർ മുന്‍ എംപി സാറാ സുൽത്താന പാർട്ടി വിട്ടു; ജെറെമി കോർബിനുമായി ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കും
ഗസ്സയിലെ വംശഹത്യയിൽ സർക്കാർ സജീവ പങ്കാളിയാണെന്ന് സുൽത്താന ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു
ലണ്ടൻ: ലേബർ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനിടെ പാര്‍ട്ടിയിലെ ഇടതുവാദിയെന്ന അറിയപ്പെടുന്ന മുൻ എംപി സാറാ സുൽത്താന പാര്‍ട്ടി വിട്ടു. മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനുമായി ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അവർ അറിയിച്ചു.
രണ്ട് കുട്ടികളുടെ ആനുകൂല്യ പരിധി നിർത്തലാക്കാനുള്ള സർക്കാർ നീക്കത്തെ പിന്തുണയ്ക്കാതിരുന്നതിന് കഴിഞ്ഞവർഷം അവർ പാർട്ടി വിപ്പ് ലംഘിച്ചിരുന്നു. ഇതിനെ തുടർന്ന് സുൽത്താനക്ക് കവൻട്രി എംപി സ്ഥാനം രാജിവെയ്ക്കേണ്ടതായി വന്നിരുന്നു. കെയർ സ്റ്റാർമർ സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമാന ചിന്താഗതിക്കാരായ സ്വതന്ത്ര എംപിമാരെയും പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് പുതിയ പാർട്ടിയുടെ രൂപീകരണം.
ഗസ്സയിലെ വംശഹത്യയിൽ സർക്കാർ സജീവ പങ്കാളിയാണെന്ന് സുൽത്താന ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു . വർധിച്ചുവരുന്ന ദാരിദ്ര്യം, ക്ഷേമ പദ്ധതികളോടുള്ള സർക്കാരിന്‍റെ നിലപാട്, ജീവിതച്ചെലവ് എന്നിവയാണ് പുതിയ പാർട്ടി സ്ഥാപിക്കാനുള്ള കാരണങ്ങളായി അവർ എടുത്തുകാണിച്ചത്. "പക്ഷേ സത്യം വ്യക്തമാണ്: ഈ സർക്കാർ വംശഹത്യയിൽ സജീവ പങ്കാളിയാണ്. ബ്രിട്ടീഷ് ജനത അതിനെ എതിർക്കുന്നു." സുൽത്താന പോസ്റ്റിൽ കുറിക്കുന്നു.
എന്നാൽ പുതിയ പാര്‍ട്ടിയെക്കുറിച്ച് കോര്‍ബിൻ ബിബിസിയോട് പ്രതികരിച്ചില്ലെന്നാണ് വിവരം. എന്നിരുന്നാലും, കഴിഞ്ഞ രാത്രി അദ്ദേഹം ഒരു പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സൂചന നൽകിയിരുന്നു. ഐടിവിയിലെ പെസ്റ്റണിനോട് ഒരു ബദലിനായി ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു.
നിലവിൽ കെയർ സ്റ്റാർമർ സർക്കാർ കടുത്ത വിമത ഭീഷണിയാണ് നേരിടുന്നത്. കഴിഞ്ഞദിവസം വെൽഫെയർ ബിൽ പാർലമെന്‍റിൽ പാസാക്കുന്നതിന് നിരവധി മാറ്റങ്ങൾക്ക് സർക്കാരിന് വഴങ്ങേണ്ടിവന്നു. കഴിഞ്ഞവർഷം ഇതേ ദിവസം ജൂലൈ നാലിന് നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് സർക്കാർ അധികാരത്തിലെത്തിയത്. സർക്കാരിന്‍റെ ഒന്നാം വാർഷികത്തിൻ്റെ അന്ന് തന്നെ മുൻ ലേബർ പാർട്ടി എംപിയുടെ പുതിയ പാർട്ടി പ്രഖ്യാപനം കെയർ സ്റ്റാർമറിനും സർക്കാരിനും കടുത്ത തിരിച്ചടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.