ഐആര്‍എസ് ഉദ്യോഗസ്ഥന്‍റെ മകളെ കൊന്നത് ബലാത്സംഗത്തിന് ശേഷം; ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു, മണിക്കൂറുകള്‍ക്ക് മുമ്പ് മറ്റൊരു ബലാത്സംഗം, 19കാരൻ അറസ്റ്റിൽ, സംഭവം ഇങ്ങനെ
വിരലടയാളം ഉപയോഗിച്ച് തുറക്കാൻ കഴിയുന്ന ലോക്കറിലേക്ക് പെൺകുട്ടിയെ മുറിയിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയതായും പൊലീസ്

- Updated:
2026-04-23 09:14:04.0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 19കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശി രാഹുല്‍ ആണ് അറസ്റ്റിലായത്.ദ്വാരകയിലെ ഒരു ഹോട്ടലിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ മുന്‍ ജോലിക്കാരനായിരുന്നു രാഹുല്‍. ഒരുമാസം മുമ്പാണ് ഇയാളെ പിരിച്ചുവിട്ടത്.
അറസ്റ്റിന് പിന്നാലെ ഇയാൾ നടത്തിയ മറ്റൊരു കുറ്റവും പുറത്തുവന്നു. യുവതിയെ കൊലപ്പെടുത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, രാഹുൽ ആൽവാറിലെ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയുടെ ഭർത്താവുമായി സൗഹൃദത്തിലായിരുന്നുവെന്നും ഈ ബന്ധം മുതലെടുത്താണ് യുവതിയെ പീഡിപ്പിച്ചത്. ആൽവാറിലെ ഇരയുടെ വീട്ടിൽ മുമ്പ് രാഹുലിന്റെ കുടുംബം വാടകക്കാരായിരുന്നു.
ഇതിന് പിന്നാലെയാണ് ഇയാൾ ഡൽഹിയിലെത്തിയത്. ബുധനാഴ്ചയാണ് തെക്കുകിഴക്കൻ ദില്ലിയിലെ കൈലാഷിൽണ് 22 കാരിയായ എഞ്ചിനീയറിംഗ് ബിരുദധാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജിമ്മിൽ പോയസമയത്തായിരുന്നു സംഭവം. യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാർക്കായി താക്കോൽ വീടിന് പുറത്ത് സൂക്ഷിക്കാറുണ്ടെന്നും, അത് രാഹുലിന് അറിയാമായിരുന്നെന്നും ഇത് ഉപയോഗിച്ചാണ് പ്രതി വീടിന് അകത്ത് കയറിയതെന്നും പൊലീസ് പറയുന്നു. രാവിലെ 6:30 ഓടെ വീട്ടിലെത്തിയ പ്രതി നേരെ പെൺകുട്ടിയുടെ പഠനമുറിയിലേക്ക് പോവുകയായിരുന്നു. യുപിഎസ്‌സി പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന യുവതിയെ മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായും പൊലീസ് പറഞ്ഞു.
കൊലയ്ക്ക് ശേഷം പണം കവര്‍ന്നതായും പ്രതി സമ്മതിച്ചു. വിരലടയാളം ഉപയോഗിച്ച് തുറക്കാൻ കഴിയുന്ന ലോക്കറിലേക്ക് പെൺകുട്ടിയെ മുറിയിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയതായും എന്നാൽ ബയോമെട്രിക് സ്കാനർ തുറക്കാനായില്ലെന്നും പൊലീസ് പറയുന്നു. തുടർന്ന് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ലോക്കർ തുറക്കുകയും പണവും ആഭരണങ്ങളും പുറത്തെടുത്ത് സമീപത്ത് സൂക്ഷിച്ചിരുന്ന ഒരു ബാഗിൽ പൊതിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ നിന്ന് ഓടിപ്പോകുന്നതിനുമുമ്പ് പ്രതി രക്തം പുരണ്ട വസ്ത്രങ്ങൾ അഴിച്ചുമാറ്റി പെൺകുട്ടിയുടെ സഹോദരന്റെ വസ്ത്രങ്ങൾ ധരിച്ചതായും കണ്ടെത്തി. ഇയാൾക്കെതിരെ ബലാത്സംഗം, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16
