അടച്ചിട്ട വീട്ടില്‍ നാലു കുട്ടികള്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍; അമ്മയെ കാണാനില്ല, ദുരൂഹതയെന്ന് പൊലീസ്
ഇഷ്ടികകളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായാണ് കുട്ടികളെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

- Published:
3 May 2026 7:36 AM IST

അയോധ്യ: ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിൽ നാല് കുട്ടികളെ വീടിനുള്ളിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീട് രാവിലെ മുതല്‍ അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറഞ്ഞത്. അതേസമയം, കൊല്ലപ്പെട്ട കുട്ടികളുടെ അമ്മയെ കാണാനില്ലെന്നാണ് പൊലീസ് പറയുന്നത്.
ഷഫീഖ് (14), സൗദ് (10), ഉമർ (എട്ട്), സാദിയ (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്. കാണാതായ അമ്മ നസിയ ഖാത്തൂണിനൊപ്പമാണ് (37) കുട്ടികൾ വീട്ടിൽ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കുട്ടികളുടെ പിതാവായ നിയാസ് (42) വര്‍ഷങ്ങളായി സൗദി അറേബ്യയിൽ ജോലി ചെയ്യുകയാണ്.
ഇഷ്ടികകളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായാണ് കുട്ടികളെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവം പുറത്തറിഞ്ഞതിന് ശേഷം കുട്ടികളുടെ അമ്മ സംഭവസ്ഥലത്ത് നിന്ന് അപ്രത്യക്ഷയായതും ദുരൂഹത വർധിപ്പിക്കുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം മാത്രമേ കൊലപാതകത്തിന്റെ കൃത്യമായ രീതി സ്ഥിരീകരിക്കാൻ കഴിയൂ എന്നും അവർ കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പിതാവ് കഴിഞ്ഞ ഒരു വർഷമായി നാട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ അദ്ദേഹത്തിന്റെ അസാന്നിധ്യവും ഉൾപ്പെടുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വിവരം ലഭിച്ചയുടനെ പൊലീസ് മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ വീട് സീല്‍ ചെയ്തിട്ടുണ്ട്.
'കേസ് വിശദമായി അന്വേഷിച്ച് വരികയാണ്. കൊലപാതകം നടന്ന വീട് കുട്ടികളുടെ അമ്മയുടെ പേരിലാണ്. സ്വത്ത് തര്‍ക്കവും പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ ഒന്നും സ്ഥിരീകരിക്കാന്‍ കഴിയില്ല'. പൊലീസ് സൂപ്രണ്ട് പ്രാചി സിംഗ് പറഞ്ഞു. അവരെ തട്ടിക്കൊണ്ടുപോയതാണോ അതോ തിരോധാനത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16
