പാട്ടത്തിന് നൽകിയ ഭൂമിയിലെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; 13കാരനെ കുത്തിക്കൊന്നു
രണ്ടുപേർ അറസ്റ്റിൽ

- Published:
2 May 2026 10:04 PM IST

ആഗ്ര: തോട്ടത്തിൽ നിന്ന് തണ്ണിമത്തൻ പറിച്ചെന്ന് ആരോപിച്ച് 13 വയസുകാരനെ കുത്തി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആഗ്രയിൽ ബസായി ജാഗ്നർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സോണി ഖേഡ ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം. അമൃത് കുശ്വാഹ എന്ന കുട്ടിയാണ് അക്രമത്തിൽ മരിച്ചത്. കുട്ടിയുടെ കുടുംബം കൃഷിക്കായി ഭൂമി പാട്ടത്തിന് നൽകിയ റിയാസുദ്ദീൻ, ഷിറാസുദ്ദീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കൃഷി ആവശ്യത്തിനായാണ് പ്രതികൾക്ക് നൽകിയത്. ഇവിടെ നിന്ന് കുട്ടി തണ്ണിമത്തൻ പറിച്ചതാണ് പ്രകോപനത്തിന് കാരണം. തണ്ണിമത്തൻ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മുഖത്ത് കുത്തുകയായിരുന്നു. കുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളും കണ്ടെത്തി. അക്രമശേഷം കുട്ടിയെ പ്രതികൾ വയലിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
അമൃത് വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് കുടുംബം തിരച്ചിൽ നടത്തുകയായിരുന്നു. തണ്ണിമത്തൻ തോട്ടത്തിലെത്തിയ കുട്ടിയുടെ സഹോദരിയാണ് രക്തം പുരണ്ട് കിടക്കുന്ന സഹോദരന്റെ മൃതദേഹം കണ്ടത്.
കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉണ്ടായത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ വിസമ്മതിച്ച് ഗ്രാമവാസികൾ റോഡ് ഉപരോധിച്ചു. പൊലീസ് അന്വേഷം ആരംഭിച്ചു.
Adjust Story Font
16
