കത്തിയുമായി 14കാരി സഹപാഠികൾക്ക് നേരെ പാഞ്ഞടുത്തു; തടഞ്ഞ് അധ്യാപകൻ, കഴുത്തിന് കുത്തേറ്റിട്ടും പിന്മാറിയില്ല, ആരാണ് മെയ്സം അബ്ദുള്ള
ആക്രമണത്തിൽ 14 വയസുകാരായ രണ്ട് വിദ്യാർഥികൾക്കും പരുക്കേറ്റു

- Published:
16 Jun 2026 6:11 PM IST

ലണ്ടൻ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള ഹയർ ബ്ലാക്ക്‌ലിയിലെ കോ-ഓപ്പ് അക്കാദമി മാഞ്ചസ്റ്ററിലെ അധ്യാപകനാണ് മെയ്സം അബ്ദുള്ള. അന്നുവരെ സ്കൂളിലും അതുമായി ബന്ധപ്പെട്ടവരിലും മാത്രം അറിയപ്പെട്ടിരുന്ന അദ്ദേഹം ഇന്ന് സോഷ്യൽ മീഡിയയിൽ സ്റ്റാറാണ്.
2026 ജൂൺ 9 ചൊവ്വാഴ്ച സ്കൂളിലുണ്ടായ, അക്രമസംഭവത്തിനിടയിൽ സ്വന്തം ക്ലാസിലെ വിദ്യാർഥികളെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ശാസ്ത്രാധ്യാപകനായ മെയ്സം അബ്ദുള്ള ഒറ്റയടിക്ക് പലരുടേയും ഹീറോയായി മാറിയിരിക്കുകയാണ്. അക്രമിയിയായ വിദ്യാർഥിനിയിൽ നിന്നും തന്റെ മറ്റു വിദ്യാർഥികളെ പരിചയായി നിന്ന് സംരക്ഷിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ കഴുത്തിനും കൈക്കും കുത്തേൽക്കുകയും ചെയ്തു. 14 വയസുകാരായ രണ്ട് വിദ്യാർഥികൾക്കും പരുക്കേറ്റു.
ചൊവ്വാഴ്ച രാവിലെ ക്ലാസുകൾ ആരംഭിച്ചതിന് ശേഷമാണ് സംഭവം. പ്ലാന്റ് ഹിൽ റോഡിലുള്ള സ്കൂളിൽ വിദ്യാർഥിനി കത്തിയുമായി എത്തിയ ശേഷം സഹപാഠികളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. മെയ്സം അബ്ദുള്ളയെ കൂടാതെ പരിക്കേറ്റ പെൺകുട്ടിക്ക് തോളിലും ആൺകുട്ടിക്ക് കഴുത്തിനുമാണ് മുറിവ്.
കേസിൽ14 വയസുകാരിക്കെതിരെ അക്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ശേഷം മാനസികാരോഗ്യ നിയമപ്രകാരം (Mental Health Act) തടങ്കലിൽ പാർപ്പിച്ചു. ആക്രമണത്തിന് പ്രേരണയായ കാര്യങ്ങളെ പറ്റി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസിന് കൃത്യമായ നിഗമനങ്ങളിൽ എത്താനായിട്ടില്ല.
ആക്രമണത്തിന് ശേഷം ആശുപത്രിയിൽ നിന്നും ഫോൺ കോൾ വന്നപ്പോൾ തിനിക്കേറ്റ ആഘാതത്തെ കുറിച്ച് മെയ്സം അബ്ദുള്ളയുടെ ഭാര്യ സാമിയ പ്രതികരിച്ചു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച വലിയ പിന്തുണയ്ക്ക് അവർ നന്ദി അറിയിച്ചു. വൈകാരികമായ ആ കുറിപ്പിൽ, ദാരുണവാർത്ത അറിഞ്ഞപ്പോഴുള്ള ഭീതിയെക്കുറിച്ച് അവർ വിശദീകരിക്കുകയും, സ്വന്തം വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ജീവൻ പണയപ്പെടുത്തിയ ഭർത്താവിനെ അഭിനന്ദിക്കുകയും ചെയ്തു.
Adjust Story Font
16
