കുറ്റം മറയ്ക്കാൻ മോഷണ നാടകം; മികച്ച തിരക്കഥ, പക്ഷെ ഒടുവിൽ അഭിനയം പൊളിഞ്ഞു; പേപ്പർ കട്ടർ ഉപയോഗിച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന യുവാവ് പിടിയിൽ
യുവാവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതിനെ ഭാര്യ ചോദ്യം ചെയ്യുകയായിരുന്നു

- Published:
2 May 2026 11:02 PM IST

ലഖ്‌നൗ: വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിൽ ലിസാരി ഗേറ്റ് മേഖലയിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ഭർത്താവ് സാഖിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സാഖിബിൻ്റെ ഭാര്യ കൗസറിനെ വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. അജ്ഞാതൻ്റെ അക്രമണത്തിൽ മരിച്ചതായാണ് ആദ്യം സംശയിച്ചത്.
മോഷണശ്രമത്തിനിടെയുള്ള കൊലപാതകമായി വരുത്തിത്തീർക്കാൻ സാഖിബ് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ച അജ്ഞാതനായ ഒരാൾ ആക്രമിച്ചതാണെന്നാണ് പ്രതി ആദ്യം പറഞ്ഞത്. സംഭവം നടക്കുമ്പോൾ ഇവരുടെ മൂന്ന് ചെറിയ പെൺമക്കളും വീട്ടിലുണ്ടായിരുന്നു. വീട്ടിൽ കവർച്ചക്കാർ കയറി അമ്മയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് പറയാൻ സാഖിബ് തന്റെ കുട്ടികളെ നിർബന്ധിച്ചതായും പൊലീസ് പറഞ്ഞു.
സാഖിബിന് ഏറെനാളായി മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇത് ദമ്പതികൾക്കിടയിൽ ഇടയ്ക്കിടെ തർക്കങ്ങൾക്ക് കാരണമായെന്നും ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചെന്നും പൊലീസ് പറഞ്ഞു. യുവതി ഉറങ്ങിക്കിടക്കുമ്പോൾ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു.
കൃത്യത്തിന് ശേഷം പൊലീസിനെയും കുടുംബത്തെയും തെറ്റിധരിപ്പിക്കാൻ സാഖിബ് ശ്രമിച്ചു. സംശയം ഒഴിവാക്കാൻ ദുഃഖം അഭിനയിക്കുകയും ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാളുടെ മൊഴികളിലെ വൈരുധ്യം പൊലീസിന് സംശയമുണ്ടാക്കി. ചോദ്യം ചെയ്യലിനിടെ സാഖിബ് തന്റെ മൊഴികൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരുന്നു. തെളിവുകൾ ശേഖരിക്കുകയും ചോദ്യം ചെയ്യൽ കർക്കശമാക്കുകയും ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയാരുന്നു.
Adjust Story Font
16
