അപകടത്തിൽപ്പെടുത്തി വിഷം കുത്തിവച്ചു; രണ്ട് കോടിയുടെ ഇൻഷുറൻസിനായി സൈനികനെ കൊലപ്പെടുത്തി, ഭാര്യക്ക് കുരുക്കായത് സ്റ്റാറ്റസ്
മാര്‍ച്ച് 13നാണ് അപകടത്തെ തുടര്‍ന്ന് സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

- Published:
17 Jun 2026 10:40 AM IST

ബംഗളൂരു: ഇൻഷൂറൻസ് തുക തട്ടിയെടുക്കുന്നതിനായി സുഹൃത്തുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. കര്‍ണാടകയിലെ ബെലഗാവിയിലാണ് ക്രൂര കൊലപാതകം നടന്നത്. മുന്‍സൈനികനായ സന്ദീപ് മഞ്ജര്‍ഗയാണ് കൊല്ലപ്പെട്ടത്. രണ്ട് കോടി രൂപയുടെ ഇൻഷൂറൻസ് തുകയ്ക്കാണ് യുവതിയും ആൺ സുഹൃത്തും ആശുപത്രി ജീവനക്കാരന്‍റെ സഹായത്തോടെ കൊലപാതകം നടത്തിയത്.
ഇതിനായി ബൈക്ക് അപകടമുണ്ടാക്കിയ ശേഷം, പരിക്ക് പറ്റി ആശുപത്രിയിലായ ഭർത്താവിന് ഡ്രിപിലൂടെ വിഷം നൽകുകയായിരുന്നു. സംഭവത്തില്‍ സന്ദീപിന്‍റെ ഭാര്യ സുമ, സുഹൃത്ത് , ലാബ് ജീവനക്കാരന്‍, നഴ്സ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ച് 13നാണ് അപകടത്തെ തുടര്‍ന്ന് സന്ദീപിനെ ഹുക്കേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ജെജി ആശുപത്രിയിലേക്കും മാറ്റി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഹൃദയാഘാതം മൂലം സന്ദീപ് മരിച്ചു. ഫൊറന്‍സിക് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഗം ബിംസ് ആശുപത്രിയില്‍ എത്തിച്ചു. റിപ്പോര്‍ട്ടില്‍ പക്ഷെ ശരീരത്തില്‍ വിഷാംശം സ്ഥിരീകരിച്ചിരുന്നില്ല. ഹൃദയാഘാതം എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്.
സുമയുടെ സുഹൃത്ത് പുന്ദാലിക് ഡോംബര്‍ പങ്കുവെച്ച ഒരു സ്റ്റാറ്റസ് വീഡിയോയാണ് കേസിൻ്റെ ഗതി മാറ്റിയത്. മൂന്ന് മിനുറ്റ് 22 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ബൈക്ക് അപകടത്തില്‍ ആശുപത്രിയിലെത്തിയ ആള്‍ എങ്ങനെയാണ് ഹൃദയാഘാതം വന്ന് മരിച്ചതെന്നാണ് ഇയാൾ പറയുന്നത്. തനിക്ക് ചില സംശയങ്ങളുണ്ടെന്ന തരത്തിലായിരുന്നു വീഡിയോ. ഇതോടെ പുന്ദാലിക് ഡോംബറെ കസ്റ്റഡിയിലെടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഒടുവില്‍ താനും സുമയും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് സന്ദീപിനെ കൊന്നതെന്ന് സമ്മതിക്കുകയായിരുന്നു.
സന്ദീപുമായുള്ള ബിസിനസ് കൂടിക്കാഴ്ചയ്ക്കിടെയാണ് സുമയുമായി പുന്ദലികും തമ്മിൽ പരിചയത്തിലാകുന്നതും ബന്ധം പ്രണയത്തിലേക്ക് വളരുന്നതും. പിന്നാലെ, സന്ദീപിനെ കൊന്ന് ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. സന്ദീപറിയാതെ ഇവർ ഇന്‍ഷൂറന്‍സ് പോളിസികള്‍ മൂന്ന് കമ്പനികളുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. ബൈക്ക് അപകടമുണ്ടാക്കിയ ശേഷം ആശുപത്രിയിലാക്കുകയും ഡ്രിപില്‍ വിഷം ചേര്‍ത്തും ഉറക്ക ഗുളിക നല്‍കിയും ആശുപത്രി അധികൃതരുടെ സഹായത്തോടെ കൊല്ലുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇവര്‍ കൃത്രിമം കാട്ടിയെന്നും പൊലീസ് കണ്ടെത്തി.
Adjust Story Font
16
