52കാരിയുമായി പ്രണയം; വിവാഹം കഴിക്കാൻ നിർബന്ധിച്ചതോടെ കൊന്ന് പാറമടയിൽ തള്ളി 21കാരൻ
ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു

ശിവഗംഗ: ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച 52കാരിയെ 21കാരൻ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് സംഭവം. മധുര സ്വദേശി ശരവണകുമാറാണ് സൊട്ടതട്ടി സ്വദേശിനിയായ സരസ്വതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ കല്ല് കെട്ടി ക്വാറിയിൽ തള്ളിയത്.
ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു. ഫെബ്രുവരി 11 മുതൽ സ്ത്രീയെ കാണാനില്ലായിരുന്നു. ഇതേതുടർന്ന്, കെട്ടിട നിർമ്മാണ തൊഴിലാളിയായ സഹോദരിയെ കാണാനില്ലെന്ന് കാട്ടി സഹോദരൻ നൽകി. ഇതിലാണ് 52കാരി 21കാരനൊപ്പം പ്രണയ ബന്ധത്തിലായിരുന്നുവെന്ന് വ്യക്തമായത്. ഫോൺകോൾ രേഖകൾ പരിശോധിച്ച പൊലീസ് കൂടക്കോവിൽ എന്ന ഗ്രാമത്തിലെ ശരവണകുമാർ എന്ന വ്യക്തിയുമായി ഇവർ പതിവായി സംസാരിക്കുന്നത് കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ കണ്ടെത്തുകയായിരുന്നു.
ഒരുമിച്ച് ജോലി ചെയ്തിരുന്ന സരസ്വതിയും ശരവണകുമാറും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല വിവാഹത്തിനായി സരസ്വതി ശരവണകുമാറിനെ നിർബന്ധിച്ചിരുന്നതായും വ്യക്തമായി. വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കൂടകോവിലിലെ ഒരു ഫാം ഹൗസിൽ വെച്ച് സരസ്വതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കല്ലുകെട്ടി പാറമടയിലെ വെള്ളത്തിൽ താഴ്ത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കമുള്ളവ പൊലീസ് കണ്ടെത്തി.
Adjust Story Font
16

