'പശ്ചിമേഷ്യയിൽ സമാധാനം തകർക്കുന്നത് ട്രംപിന്‍റെ വ്യാജ വാഗ്ദാനങ്ങളും ഭീഷണികളും'; രൂക്ഷ വിമർശനവുമായി റഷ്യ
ട്രംപിന്‍റെ വ്യാജവാഗ്ദാനങ്ങളിൽ ഇറാൻ വീണുപോയെന്നും റഷ്യൻ വിദേശകാര്യമന്ത്രി

- Updated:
2026-04-21 17:04:31.0

മോസ്‌കോ: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ നീട്ടില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി റഷ്യ. മേഖലയിലെ സമാധാനശ്രമങ്ങള്‍ സ്തംഭിപ്പിക്കുന്നത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാജ വാഗ്ദാനങ്ങളും ഭീഷണികളുമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജിയോ ലാവ്‌റോവ് ആരോപിച്ചു. ട്രംപിന്റെ വ്യാജവാഗ്ദാനങ്ങളില്‍ ഇറാന്‍ വീണുപോകുകയായിരുന്നെന്നും സെര്‍ജിയോ പറഞ്ഞു. പാകിസ്താന്റെ മധ്യസ്ഥതയില്‍ യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് റഷ്യന്‍ പ്രതികരണം.
'യുഎസ്-ഇറാന്‍ ആണവചര്‍ച്ചകളില്‍ ഇറാന്‍ വ്യാജ വാഗ്ദാനങ്ങളുടെയും ഭീഷണികളുടെയും കെണിയില്‍ വീണിരിക്കുകയാണ്. യുഎസ് പ്രസിഡന്റിന്റെ നിലപാടുകളും വാഗ്ദാനങ്ങളുമാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായിരിക്കുന്നത്. അമേരിക്കയുടെ ഇരട്ടത്താപ്പ് ആണവകരാറിലെ സ്തംഭനാവസ്ഥയ്ക്കും കാരണമായിരിക്കുകയാണ്. വാഗ്ദാനങ്ങള്‍ ലംഘിക്കുന്ന ചരിത്രമാണ് അമേരിക്കയുടേതെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട്, ഇപ്പോള്‍ പാകിസ്താനില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ ഇറാന്‍ ജാഗ്രത പാലിക്കണം'. സെര്‍ജിയോ ലാവ്‌റോവ് കൂട്ടിച്ചേര്‍ത്തു.
മധ്യസ്ഥ ചര്‍ച്ചകള്‍ക്കായുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് നാവിക ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെ മേഖലയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തിരുന്നു. യുഎസ് നാവികഉപരോധം അവസാനിപ്പിച്ചെങ്കില്‍ മാത്രമേ സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുകയുള്ളൂവെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതിനിടെ, ഇറാന്‍ പതാകയുള്ള വാണിജ്യകപ്പല്‍ യുഎസ് നാവികസേന പിടിച്ചെടുത്തതോടെ പ്രശ്നം കൂടുതല്‍ വഷളാകുകയായിരുന്നു. യുഎസ് നടപടി കടല്‍ക്കൊള്ളയാണെന്നും അതിശക്തമായി തിരിച്ചടിക്കുമെന്നും പ്രതികരിച്ച ഇറാന്‍ സൈനിക വക്താവ്, യുഎസിലുള്ള വിശ്വാസം നഷ്ടപെട്ടിരിക്കുന്ന സാഹചര്യത്തില്‍ സമാധാനചര്‍ച്ചകളില്‍ സഹകരിക്കില്ലെന്നും അറിയിച്ചിരുന്നു.
Adjust Story Font
16
