Quantcast

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന്

കൊല്ലപ്പെട്ട തലാൽ അബു മഹ്ദിയുടെ കുടുംബം മാപ്പുനൽകിയാൽ മാത്രമാണ് ഇനി വധശിക്ഷ ഒഴിവാക്കാനാവുക

MediaOne Logo

Web Desk

  • Updated:

    2025-07-08 12:38:07.0

Published:

8 July 2025 5:55 PM IST

Voice message of Talals brother, who was killed in Nimishapriya case, released
X

ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമൻ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ബുധനാഴ്ച നടപ്പിലാക്കും. വധശിക്ഷ സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഒപ്പുവെച്ചു.

വധശിക്ഷ ഒഴിവാക്കാൻ വേണ്ടി വിവിധ ശ്രമങ്ങൾ നിമിഷ പ്രിയയുടെ കുടുംബം നടത്തിയിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. കൊല്ലപ്പെട്ട തലാൽ അബു മഹ്ദിയുടെ കുടുംബം മാപ്പുനൽകിയാൽ മാത്രമാണ് ഇനി വധശിക്ഷ ഒഴിവാക്കാനാവുക.

പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാൽ അബ്ദുൽ മഹ്ദിയെന്ന യെമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷക്കെതിരേയുള്ള കേസ്. തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്സായി ജോലിക്ക് പോയത്. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേർന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു.

യെമൻ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാൻ നിമിഷയും ഭർത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസ്സിന് കൂടുതൽ പണം ആവശ്യമുള്ളതിനാൽ നിമിഷയും ഭർത്താവും മിഷേൽ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടിൽ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമൻ-സൗദി യുദ്ധത്തെ തുടർന്ന് യാത്ര മുടങ്ങുകയായിരുന്നു.

മഹ്ദിയുമായി ചേർന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താൻ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേർന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കി. പാസ്പോർട്ട് തട്ടിയെടുത്തു. സ്വർണമെടുത്ത് വിറ്റു. അധികൃതർക്ക് പരാതി നൽകിയ നിമിഷപ്രിയയെ മഹ്ദി മർദനത്തിനിരയാക്കി. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താൻ മഹ്ദിയെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയ പറഞ്ഞത്.

യെമൻ പൗരനായ തലാൽ അബ്ദുൽ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം

TAGS :

Next Story