എഐ ഉച്ചകോടി; ഇന്ത്യൻ നിർമിതമെന്ന വ്യാജേന പ്രദര്‍ശിപ്പിച്ചത് ചൈനീസ് റോബോട്ടുകൾ
വിവാദമായതോടെ ഗൽഗോത്തിയാസ് സർവകലാശാലയെ ഉച്ചകോടിയിൽനിന്നും പുറത്താക്കി

- Published:
19 Feb 2026 9:46 AM IST

ന്യൂഡല്‍ഹി: ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ ചൈനീസ് നിർമിത റോബോട്ടിക് നായയെ ഇന്ത്യന്‍ നിര്‍മിതമെന്ന് അവകാശപ്പെട്ട് പ്രദർശിപ്പിച്ച ഗാൽഗോട്ടിയാസ് സർവകലാശാലയെ പുറത്താക്കി. വീഡിയോ പ്രചരിക്കുകയും സംഭവം വിവാദമാവുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.
ചൈനീസ് കമ്പനിയായ ‘യൂണിട്രീ’ നിർമിച്ച റോബോട്ടിനെ ‘ഓറിയോൺ’ എന്ന പേരിൽ തദ്ദേശീയമായി വികസിപ്പിച്ചതാണെന്നായിരുന്നു സർവകലാശാലയുടെ അവകാശവാദം. വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് സര്‍വകലാശാല പ്രസ്താവനയിറക്കി. വലിയ സൈബർ ആക്രമണമാണ് സ്ഥാപനം നേരിടുന്നത്. ചൈനീസ് റോബോട്ടിക്സ് കമ്പനിയായ യൂണിട്രീയിലിൻ്റെ യൂണിട്രീ ഗോ2 മോഡലാണിത്, ഓൺലൈനിൽ രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപയാണ് ഇന്ത്യയിൽ ഇതിൻ്റെ വില.
ഉച്ചകോടിയിലെ പ്രദർശനത്തിനിടെ ഒരു സ്ത്രീ റോബോട്ടിന്റെ സവിശേഷതകൾ വിശദീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.
റോബോട്ട് എവിടെ നിന്നാണ് എന്നത് കൃത്യമായി മനസിലാക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കഴിഞ്ഞില്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം. റോബോട്ടിക് നായയെ യൂണിറ്റീയിൽ നിന്ന് വാങ്ങിയതാണെന്നും വിദ്യാർഥികൾക്കുള്ള പഠനോപകരണമായി മാത്രമാണ് ഇത് ഉപയോഗിക്കുന്നതെന്നും അവർ പറഞ്ഞു. സംഘാടകര്‍ ആവശ്യപ്പെട്ടതിനാല്‍ സ്ഥലത്തുനിന്നും മാറിയതായും സര്‍വകലാശാല വ്യക്തമാക്കി.
സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വെറും പിആര്‍ കാഴ്ച്ചയായി എഐ ഉച്ചകോടി മാറിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുണ്ടാക്കിയ സ്വാധീനം വെളിവാക്കുന്നതിന് പകരം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
മോദി സർക്കാർ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് നാശം വരുത്തിവച്ചുവെന്നും എഐയെ ഒരു തമാശയാക്കി മാറ്റിയെന്നും കോൺഗ്രസ് വിമർശിച്ചു. ചൈനീസ് മാധ്യമങ്ങൾ ഇന്ത്യയെ പരിഹസിച്ചു. ഇത് നാണക്കേടാണെന്നും മന്ത്രി അശ്വിനി വൈഷ്ണവ് ഉച്ചകോടിയിൽ ചൈനീസ് റോബോട്ടുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
അതേസമയം, എഐ സമ്മിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വിവിധരാജ്യ തലവമാർ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്യുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിൽ ഏകീകൃത നിയമങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച നിർണായക ചർച്ചകൾ ഇന്ന് നടക്കും.എഐ സാങ്കേതികവിദ്യ തൊഴിൽ വിപണിയിൽ വരുത്തുന്ന മാറ്റങ്ങളും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി മനുഷ്യശേഷി എങ്ങനെ പുനർക്രമീകരിക്കണം എന്നതും പ്രധാന അജണ്ടയാണ്. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ഡീപ്പ് ഫേക്ക് പോലുള്ള വ്യാജ ഉള്ളടക്കങ്ങളെ പ്രതിരോധിക്കാനുള്ള നൂതന സുരക്ഷാ മാനദണ്ഡങ്ങൾ അവതരിപ്പിക്കും.
കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ഊർജ സംരക്ഷണത്തിനും എഐ പ്രായോഗികമായി ഉപയോഗിക്കാം എന്നതിൽ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. മോദിയോടെപ്പം ഫ്രാൻസ് പ്രസിഡൻ്റ്,ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി എന്നിവർ ഉദ്ഘാടനദിനത്തിൽ വേദിയിൽ പങ്കെടുക്കും
Adjust Story Font
16
