വൈകി എത്തിയതിനാല്‍ പരീക്ഷാകേന്ദ്രത്തില്‍ കയറ്റിയില്ല; പത്താംക്ലാസ് വിദ്യാര്‍ഥിനി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു
15 മിനിറ്റ് വൈകിയാണ് പരീക്ഷാകേന്ദ്രത്തിൽ എത്തിയത്

- Published:
19 Feb 2026 8:28 AM IST

പട്‌ന: പരീക്ഷാ ഹാളിൽ കയറ്റാത്തതിനാൽ പത്താം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിനില്‍ നിന്നും ചാടി മരിച്ചു. ബിഹാറിലെ പട്നയിലെ മഹാരാജ്ചക് ഗ്രാമത്തിൽ നിന്നുള്ള കോമൾ കുമാരിയാണ് മരിച്ചത്. വൈകിയെത്തിയതിനാല്‍ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ വിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് വിവരം.
ചൊവ്വാഴ്ച ബാർണി പരീക്ഷാ കേന്ദ്രത്തിലായിരുന്നു ബോർഡ് പരീക്ഷ. ഇതിനായി തിങ്കളാഴ്ച മഹാരാജ്ചാക്കിലെ ബന്ധുവിന്റെ വീട്ടിലേക്ക് എത്തിയിരുന്നു. അവിടെ നിന്നും ആറു കിലോമീറ്റര്‍ അകലെയാണ് പരീക്ഷാകേന്ദ്രം. രാവിലെ ഒമ്പത് മണിക്കായിരുന്നു റിപ്പോർട്ടിങ് സമയം. എന്നാൽ കോമള്‍ ഇവിടെ എത്തിയപ്പോള്‍ സമയം 9.15ആയിരുന്നു. ഗേറ്റ് തുറക്കാനായി വിദ്യാർഥി നിരവധി തവണ അപേക്ഷിച്ചതായും എന്നാൽ പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്നുമാണ് പരാതി.
പരീക്ഷാ കേന്ദ്രത്തിലെ നിരാശയോടെ മടങ്ങിയ കോമൾ നദൗളിലെത്തി ട്രെയിനിൽ കയറുകയായിരുന്നു. തരെഗ്നയ്ക്കും മൗസര്‍ഹിക്കും ഇടയില്‍വച്ച് പുറത്തേക്ക് ചാടി. ലോക്കൽ പൊലീസ് ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കുട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് കണ്ടതോടെ ഗ്രാമവാസികൾ കുട്ടിയെ തിരിച്ചറിയുകയും കുടുംബത്തെ അറിയിക്കുകയുമായിരുന്നു.
Adjust Story Font
16
