പതിനെട്ടാം നൂറ്റാണ്ടിൽ കടത്തിക്കൊണ്ടുപോയ ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ ഇന്ത്യക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ്
പതിനെട്ടാം നൂറ്റാണ്ടിൽ ഡച്ച് കൊളോണിയൽ ഭരണകാലത്താണ് ഈ തകിടുകൾ ഇന്ത്യയിൽ നിന്ന് കടത്തപ്പെട്ടത്

- Published:
16 May 2026 10:30 PM IST

ആംസ്റ്റർഡാം: നെതർലാൻഡ്‌സ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചോള രാജവംശത്തിന്റെ കാലത്തെ ചരിത്രപ്രധാനമായ ചെമ്പുതകിടുകൾ ലൈഡൻ സർവകലാശാലാ അധികൃതർ കൈമാറി. പതിനൊന്നാം നൂറ്റാണ്ടിലെ ആനൈമംഗലം ചെമ്പുതകിടുകളാണ് ദശകങ്ങൾ നീണ്ട നയതന്ത്ര ചർച്ചകൾക്കൊടുവിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. നെതർലാൻഡ്‌സിൽ 'ലൈഡൻ പ്ലേറ്റുകൾ' എന്നറിയപ്പെടുന്ന ഈ പുരാവസ്തുക്കൾ, ഇന്ത്യക്ക് പുറത്ത് സംരക്ഷിക്കപ്പെട്ടിരുന്ന തമിഴ് പൈതൃകത്തിന്റെ ഏറ്റവും സുപ്രധാനമായ അടയാളങ്ങളിലൊന്നാണ്.
ചോള ചക്രവർത്തിയായിരുന്ന രാജരാജ ചോളൻ ഒന്നാമന്റെ ഭരണകാലത്ത് (എ.ഡി. 985-1014) പുറപ്പെടുവിച്ചതാണ് ഈ ചെമ്പുതകിടുകൾ. അക്കാലത്ത് ഇന്നത്തെ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നിവ ഉൾപ്പെടുന്ന സുമാത്ര ദ്വീപ് കേന്ദ്രീകരിച്ച് ഭരിച്ചിരുന്ന ശക്തമായ ഒരു ബുദ്ധമത സാമ്രാജ്യമായിരുന്നു 'ശ്രീവിജയ സാമ്രാജ്യം'. അവിടുത്തെ ഭരണാധികാരിയായിരുന്ന ചൂഡാമണിവർമൻ രാജാവ് തമിഴ്‌നാട്ടിലെ പ്രമുഖ തുറമുഖ നഗരമായിരുന്ന നാഗപട്ടണത്ത് ഒരു ബുദ്ധവിഹാരം നിർമിക്കാൻ അനുവാദം ചോദിച്ചുകൊണ്ട് രാജരാജ ചോളനെ സമീപിച്ചു. സമുദ്രവ്യാപാര ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ചോള രാജാവ് ഇതിന് അനുമതി നൽകുകയും ചെയ്തു.
ശ്രീവിജയ രാജാവായ ചൂഡാമണിവർമന്റെ പേരിൽ നാഗപട്ടണത്ത് നിർമിക്കപ്പെട്ട ഈ ബുദ്ധവിഹാരം 'ചൂഡാമണി വിഹാരം' എന്നറിയപ്പെട്ടു. ഇതിന്റെ പരിപാലനത്തിനും അവിടെയുള്ള ബുദ്ധഭിക്ഷുക്കളുടെ ചെലവുകൾക്കുമായി, നാഗപട്ടണത്തിനടുത്തുള്ള 'ആനൈമംഗലം' എന്ന സമ്പന്നമായ ഗ്രാമത്തിൽ നിന്നുള്ള മുഴുവൻ ഭൂനികുതി വരുമാനവും ചോള രാജാവ് വിട്ടുനൽകി. ഈ വലിയ രാജകീയ വിളംബരമാണ് 'ആനൈമംഗലം ചെമ്പുതകിടുകളിൽ' രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 30 കിലോയോളം ഭാരമുള്ള 21 വലിയ തകിടുകളും മൂന്ന് ചെറിയ തകിടുകളും ചോള രാജമുദ്രയുള്ള ഒരു വെങ്കല വളയത്താൽ ബന്ധിക്കപ്പെട്ട നിലയിലാണ് ഇവയുള്ളത്. ഇതിലെ ലിഖിതങ്ങളിൽ അഞ്ചെണ്ണം സംസ്‌കൃതത്തിലും പതിനാറെണ്ണം തമിഴിലുമാണ്.
പതിനെട്ടാം നൂറ്റാണ്ടിൽ ഡച്ച് കൊളോണിയൽ ഭരണകാലത്താണ് ഈ തകിടുകൾ ഇന്ത്യയിൽ നിന്ന് കടത്തപ്പെട്ടത്. നാഗപട്ടണം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനമായിരുന്ന കാലത്ത് ഒരു ഉദ്യോഗസ്ഥൻ വഴിയാണ് ഇവ നെതർലാൻഡ്‌സിലെത്തുന്നത്. 1862 മുതൽ ലൈഡൻ സർവകലാശാലയിലെ ലൈബ്രറിയിൽ അതീവ സുരക്ഷയോടെ ഇവ സൂക്ഷിച്ചുപോരികയായിരുന്നു. 2012 മുതൽ ഈ തകിടുകൾ തിരികെ ലഭിക്കുന്നതിനായി ഇന്ത്യ ശ്രമങ്ങൾ നടത്തിവരികയായിരുന്നു. കൊളോണിയൽ കാലത്തെ പുരാവസ്തുക്കൾ തിരികെ നൽകുന്നതിനായി 2022ൽ നെതർലാൻഡ്‌സ് പുതിയ നയം രൂപീകരിച്ചതോടെയാണ് തിരിച്ചെത്തിക്കാനുള്ള വഴി തെളിഞ്ഞത്.
ചോള സാമ്രാജ്യത്തിന്റെ ഭരണസംവിധാനം, നികുതി രീതികൾ, ജലസേചന സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകുന്നതാണ് ഈ ലിഖിതങ്ങൾ. ഹൈന്ദവ ഭരണാധികാരികൾ ബുദ്ധമത സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന പിന്തുണയും അക്കാലത്തെ മതസൗഹാർദ്ദവും ഈ രേഖകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. തമിഴ് ചരിത്ര നോവലായ 'പൊന്നിയിൻ സെൽവൻ' ഉൾപ്പെടെയുള്ള ജനപ്രിയ സൃഷ്ടികളിലും ഈ ചെമ്പുതകിടുകളെക്കുറിച്ച് പരാമർശമുണ്ട്. ഈ അപൂർവ നിധി തിരികെ ലഭിക്കുന്നത് ഇന്ത്യയുടെ സാംസ്‌കാരിക വീണ്ടെടുപ്പിലെ സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
Adjust Story Font
16
