അധികൃതരുടെ അനുമതിയില്ലാതെ ആളൊഴിഞ്ഞ വീട്ടിൽ നിസ്‌കരിച്ചു; യുപിയിൽ 12 പേർ കസ്റ്റഡിയിൽ
സമാധാനത്തിന് ഭംഗം വരുത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്

- Published:
19 Jan 2026 2:32 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ അധികൃതരുടെ അനുമതിയില്ലാതെ ആളൊഴിഞ്ഞ വീട്ടിൽ നമസ്‌കരിച്ചെന്ന പരാതിയിൽ 12 പേർ കസ്റ്റഡിയിൽ. മുഹമ്മദ്ഗഞ്ചിലെ വീട് മദ്‌റസായി ഉപയോഗിക്കുന്നെന്ന പ്രചാരണത്തെതുടർന്ന് മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. അനുമതിയില്ലാതെ മതപരമായ ഒരുമിച്ചുകൂടലും പ്രവർത്തനങ്ങളും നിയമവിരുദ്ധമാണെന്നും പൊലീസ് വ്യക്തമാക്കി. വീടിനുള്ളിൽ ആളുകൾ നിസ്‌കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും പോലീസ് പറഞ്ഞതായി 'ഇന്ത്യ ടുഡെ' റിപ്പോർട്ട് ചെയ്തു
മുഹമ്മദ്ഗഞ്ച് ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ വീട് കഴിഞ്ഞ കുറച്ച് ആഴ്ചകളായി താൽക്കാലിക മദ്രസയായി ഉപയോഗിക്കുന്നുണ്ടെന്ന് ഗ്രാമവാസികളിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി എസ്പി (സൗത്ത്) അൻഷിക വർമ പറഞ്ഞു. അനുമതിയില്ലാതെ പുതുതായി മതപരമായ പ്രവർത്തനങ്ങളോ ഒത്തുചേരലുകളോ നടത്തുന്നത് നിയമലംഘനമാണ്. ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകും, സമാധാനവും ക്രമസമാധാനവും നിലനിർത്താൻ ജനങ്ങൾ സഹകരിക്കണമെന്നും അവർ പറഞ്ഞു.
കസ്റ്റഡിയിലെടുത്ത 12 പേർക്കെതിരെ സമാധാന ലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തതായും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം ലഭിച്ചതായും പോലീസ് അറിയിച്ചു. ഒളിവിൽ പോയ മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്.
പ്രാഥമിക അന്വേഷണത്തിൽ ഹനീഫ് എന്നയാളുടേതാണ് ഈ ഒഴിഞ്ഞ വീടെന്നും വെള്ളിയാഴ്ച നമസ്‌കാരത്തിനായി ഇത് താൽക്കാലികമായി ഉപയോഗിച്ചു വരികയായിരുന്നുവെന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അനുമതിയില്ലാതെ വീട്ടിൽ പതിവായി പ്രാർഥന നടത്തുന്നതിനെ ചില ഗ്രാമവാസികൾ എതിർക്കുകയും അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി പ്രാർഥന തടഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിക്കുന്നുണ്ട്.
Adjust Story Font
16
