Quantcast

തമിഴ്‌നാട്ടില്‍ 126 നിയുക്ത എംഎല്‍എമാര്‍ക്ക് ക്രിമിനല്‍ കേസ്; കൂടുതല്‍ ടിവികെയില്‍

56 എംഎല്‍എമാര്‍ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങള്‍ക്കുള്ള കേസാണുള്ളത്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-05-09 14:07:00.0

Published:

9 May 2026 7:34 PM IST

126 MLAs-elect in T.N. have criminal cases pending against them
X

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 233 നിയുക്ത എംഎല്‍എമാരില്‍ 126 പേര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ പരിശോധിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), തമിഴ്‌നാട് ഇലക്ഷന്‍ വാച്ച് (ടിഎന്‍ഇഡബ്ല്യു) എന്നിവ ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രിമിനല്‍ കേസുള്ള ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ ഭരണകക്ഷിയാകാന്‍ പോകുന്ന വിജയ്‌യുടെ ടിവികെയിലാണ്. ടിവികെയുടെ 107 എംഎല്‍എമാരില്‍ 41 പേര്‍ക്കും ക്രിമിനല്‍ കേസുണ്ട്.

സഭയിലെത്താന്‍ പോകുന്നവരില്‍ 56 പേര്‍ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങള്‍ക്കുള്ള കേസാണുള്ളത്. ഒരാള്‍ക്കെതിരെ കൊലക്കുറ്റവും ആറ് പേര്‍ക്കെതിരെ വധശ്രമക്കുറ്റവുമുണ്ട്. രണ്ട് പേര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസാണുള്ളത്. കേസുകളെല്ലാം കോടതിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡിഎംകെ-37, എഐഎഡിഎംകെ -33, പിഎംകെ -4, കോണ്‍ഗ്രസ് -3, സിപിഎം -2, വിസികെ -2, എഎംഎംകെ -1, സിപിഐ -1, ഡിഎംഡികെ -1, മുസ്‌ലിം ലീഗ് -1 എന്നിങ്ങനെയാണ് ക്രിമിനല്‍ കേസുള്ളവരുടെ കണക്ക്.

അതിനിടെ, ടിവികെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം നേടി. വിസികെയും മുസ്‌ലിം ലീഗും പിന്തുണച്ചതോടെയാണ് ടിവികെ എണ്ണം തികച്ചത്. വിജയ് ഉടന്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ആകെ 234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയില്‍ 118 സീറ്റായിരുന്നു കേവലഭൂരിപക്ഷത്തിനാവശ്യം. ടിവികെക്ക് 108 സീറ്റാണുള്ളത്. അധ്യക്ഷന്‍ വിജയ് രണ്ട് സീറ്റുകളില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് (5), സിപിഎം (2), സിപിഐ (2) എന്നിവര്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിസികെയുടെയും ലീഗിന്റെയും രണ്ട് എംഎല്‍എമാര്‍ വീതം പിന്തുണച്ചതോടെ ടിവികെയുടെ പിന്തുണ 120 ആയി.

TAGS :

Next Story