പരീക്ഷയിൽ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടി; ഉത്തരാഖണ്ഡിൽ 17 പേർ അറസ്റ്റിൽ
ബ്ലൂടൂത്ത് ഉപകരണങ്ങൾ ഷൂസിലും മറ്റു സ്വകാര്യ വസ്തുക്കളിലും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

ഡെറാഡൂൺ: സിബിഎസ്ഇ നടത്തിയ നവോദയ വിദ്യാലയ സമിതി ലാബ് അറ്റൻഡന്റ് മത്സര പരീക്ഷയ്ക്കിടെ ഇലക്ട്രിക് ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ച 17 പേരെ ഡെറാഡൂൺ പൊലീസ് അറസ്റ്റ് ചെയ്തു.അന്യായമായ മാർഗങ്ങൾ ഉപയോഗിച്ച് പരീക്ഷ എഴുതുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് രണ്ട് പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ചായിരുന്നു അറസ്റ്റ്.
ബ്ലൂടൂത്ത് ഉപകരണങ്ങൾ ഷൂസിലും മറ്റു സ്വകാര്യ വസ്തുക്കളിലും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായി ഡെറാഡൂൺ പൊലീസ് സുപ്രണ്ട് പറഞ്ഞു. ഇത്തരത്തിലുള്ള 17 ഇലക്ട്രിക് ഉപകരണങ്ങൾ ഇവരിൽ നിന്നും കണ്ടെടുത്തു. ഇവർക്കെതിരെ മൂന്ന് എഫ്ഐആർ-കളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഉദ്യോഗാർഥികൾക്ക് ഈ ഉപകരണങ്ങൾ വിതരണം ചെയ്ത ശൃംഖല കണ്ടെത്താൻ പൊലീസ് വിശദമായ ചോദ്യം ചെയ്യൽ നടത്തി വരികയാണ്.
തട്ടിപ്പ് റാക്കറ്റിനെ കുറിച്ച് പൊലീസിന് നേരത്തെ തന്നെ വിവരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും നടപടിയിലേക്ക് കടക്കുന്നതിന് മുന്നേ തട്ടിപ്പ് നടത്തിയതായും പൊലീസ് വെളിപ്പെടുത്തി.
അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. തട്ടിപ്പിനിരയായ കൂടുതൽ പേരെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്.
Adjust Story Font
16

