ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 18 പേർക്ക് ദാരുണാന്ത്യം; അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. കുംഭമേളയ്ക്കായി പ്രയാഗ് രാജിലേക്ക് പോകാനായി കൂട്ടത്തോടെ എത്തിയതാണ് തിക്കിനും തിരക്കിനും കാരണമായത്. പ്ലാറ്റ്ഫോം നമ്പർ അവസാന നിമിഷം മാറ്റിയത് അപകടകാരണമായതായി യാത്രക്കാർ പറഞ്ഞു.
ഇന്നലെ രാത്രി 10 മണിയോടെയാണ് ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്. പ്രയാഗ് രാജിലേക്കുള്ള ട്രെയിൻ വരുന്ന 14,15 പ്ലാറ്റ്ഫോമുകളിലാണ് ആൾക്കൂട്ടം തിങ്ങിക്കൂടിയത്. പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് രാത്രി സ്റ്റേഷനിലെത്തിയത്. 12,13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്‌സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്‌ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. 12ാം നമ്പർ പ്ലാറ്റ്ഫോമുകളിൽ വരേണ്ടിയിരുന്ന ട്രെയിൻ അവസാന നിമിഷം പ്ലാറ്റ്ഫോം മാറ്റിയതും അപകടത്തിന് വഴിവെച്ചുവെന്ന് യാത്രക്കാർ പറഞ്ഞു. ചില ട്രൈനുകൾ റദ്ദാക്കിയതും തിരക്ക് വർധിപ്പിച്ചു.
ഇതോടെ തിക്കും തിരക്കുമുണ്ടായി. സ്ത്രീകളും കുട്ടികളും നിലത്ത് വീണു. നിയന്ത്രിതമായ തിരക്കാണ് അപകടകാരണമെന്നും അന്വേഷണം ആരംഭിച്ചതായും റയിൽവേ അറിയിച്ചു.
മരിച്ചവരിൽ ബീഹാറിൽ നിന്നുള്ള എട്ട് പേരും ഹരിയാനയിൽ നിന്ന് രണ്ട് പേരും ഉൾപ്പെടുന്നു. പൂർണ്ണവിവരങ്ങൾ സർക്കാർ പുറത്ത് വിട്ടിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടരലക്ഷവും ചെറിയ പരിക്കുള്ളവർക്ക് ഒരു ലക്ഷം വീതവും റയിൽവേ ധനസഹായം നൽകും. ആദ്യഘട്ടത്തിൽ അപകടം മറച്ചുവെക്കാൻ റെയിൽവേ ശ്രമിച്ചിരുന്നു .
റയിൽവേയുടെ പരാജയമാണ് അപകടകാരണെന്ന് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി വിമർശിച്ചു.
Adjust Story Font
16

