കേന്ദ്ര, സംസ്ഥാനങ്ങളിലെ നിയമ ഉദ്യോഗസ്ഥരില്‍ 30 ശതമാനം സ്ത്രീകളുണ്ടായിരിക്കണം: സുപ്രിംകോടതി ജസ്റ്റിസ് ബി.വി നാഗരത്ന
പ്രസവാനന്തര ശുശ്രൂഷ, കുടുംബപരമായ ഉത്തരവാദിത്തങ്ങൾ, കുട്ടികളെ വളര്‍ത്തല്‍ എന്നിങ്ങനെയുള്ള നിരവധി കാരണങ്ങളാൽ അഭിഭാഷകരായ സ്ത്രീകള്‍ പ്രാക്ടീസില്‍ നിന്ന് മാറിനില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും അവർക്ക് അതാത് സ്ഥാപനങ്ങൾ അനിവാര്യമായ പിന്തുണ നൽകേണ്ടതുണ്ടെന്നും നാഗരത്‌ന പറഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാനങ്ങളിലെ നിയമ ഉദ്യോഗസ്ഥരില്‍ കുറഞ്ഞത് 30 ശതമാനം സ്ത്രീകളുണ്ടായിരിക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.വി നാഗരത്ന. പ്രസവാനന്തര ശുശ്രൂഷ, കുടുംബപരമായ ഉത്തരവാദിത്തങ്ങൾ, കുട്ടികളെ വളര്‍ത്തല്‍ എന്നിങ്ങനെയുള്ള നിരവധി കാരണങ്ങളാൽ അഭിഭാഷകരായ സ്ത്രീകള്‍ പ്രാക്ടീസില്‍ നിന്ന് മാറിനില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും അവർക്ക് അതാത് സ്ഥാപനങ്ങൾ അനിവാര്യമായ പിന്തുണ നൽകേണ്ടതുണ്ടെന്നും നാഗരത്‌ന പറഞ്ഞു. ചാണക്യ നാഷണൽ ലോ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
'കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും 30 ശതമാനം നിയമ ഉദ്യോഗസ്ഥര്‍ സ്ത്രീകളായിരിക്കണം. പൊതുമേഖല സ്ഥാപനങ്ങളിലെ പാനല്‍ അഭിഭാഷകരിലും 30 ശതമാനം പേര്‍ സ്ത്രീകളായിരിക്കണം'. നാഗരത്‌ന വ്യക്തമാക്കി. ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുകയെന്നതാണ് അഭിഭാഷകരായ സ്ത്രീകളെ പ്രാക്ടീസിങ് രംഗത്ത് സജീവമായി നിലനിർത്തുന്നതിനുള്ള ഏകമാര്‍ഗമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പാറ്റ്‌നയിലെ ചാണക്യ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ നിയമവിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ. ഭരണഘടനാപരമായി വ്യക്തികളോരോരുത്തരും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളെ കുറിച്ചും നല്ല ഭരണസംവിധാനത്തെ കുറിച്ചും അവര്‍ കുട്ടികളുമായി സംവദിക്കുകയുണ്ടായി.
കുടുംബത്തിലും സമൂഹത്തിലും ഒന്നിലധികം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നതിനാലാണ് പ്രൊഫഷണല്‍ മേഖലകളില്‍ നിന്ന് സ്ത്രീകള്‍ക്ക് വിട്ടുനില്‍ക്കേണ്ടിവരുന്നതെന്ന് ജസ്റ്റിസ് പറഞ്ഞു. കുടുംബപരമായ ഉത്തരവാദിത്തങ്ങളില്‍ അതീവശ്രദ്ധാലുക്കളാകുന്നതിനോടൊപ്പം ലീഗല്‍ മേഖലയിലും ശ്രദ്ധ കൊടുക്കേണ്ടിവരികയെന്നത് ഭാരിച്ച ദൗത്യമാണെന്നായിരുന്നു നാഗരത്‌നയുടെ നിരീക്ഷണം.
'പ്രസവകാലം, പ്രസവാനന്തര ചികിത്സ, കുട്ടികളെ വളര്‍ത്തല്‍, കുടുംബപരമായ ഉത്തരവാദിത്തം എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങള്‍ സ്ത്രീകളെ പ്രൊഫഷണില്‍ നിന്ന് പിന്നോട്ടുവലിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം അവസാനിപ്പിച്ച് ഒതുങ്ങിക്കൂടിയാലോയെന്ന് കരിയറിന്റെ പല ഘട്ടങ്ങളിലും അവള്‍ ചിന്തിച്ചുപോകും. താല്‍ക്കാലിക വിശ്രമമെന്നോണം ചിലര്‍ ബ്രേക്കെടുക്കുകയും ചെയ്യും. എന്നാല്‍, അവരില്‍ ചിലര്‍ മാത്രമാണ് പ്രൊഫഷണൽ മേഖലയിലേക്ക് തിരികെയെത്തുന്നത്'. അവര്‍ വ്യക്തമാക്കി. ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇത്തരം പ്രയാസങ്ങളില്‍ സാധ്യമാകുന്ന വിധത്തില്‍ സ്ഥാപനങ്ങള്‍ പിന്തുണ നല്‍കേണ്ടുന്നതിന്റെ അനിവാര്യതയെ കുറിച്ചും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
'സ്ത്രീകള്‍ക്ക് ഒരു അവസരം നല്‍കിനോക്കൂ...അത് ഏറ്റവും നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് അവര്‍ കയറിവരും. പ്രൊഫഷണല്‍ മേഖലകളില്‍ അവരുടെ പ്രകടനം കൂടുതല്‍ മികവോടെ നമുക്ക് കാണാനാകും'. അവര്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

