അനധികൃത ഖനനത്തെ എതിർത്തു; ദലിത് യുവാവിനെ മർദിച്ച് മുഖത്ത് മൂത്രമൊഴിച്ച് സർപഞ്ചിന്റെ മകനും സംഘവും
പ്രതികൾ ഒളിവിലാണെന്നും കണ്ടെത്താൻ അന്വേഷണം ഊർജിതമാണെന്നും എഎസ്പി പറഞ്ഞു.

ഭോപ്പാൽ: മധ്യപ്രദേശിൽ അനധികൃത ഖനനത്തെ എതിർത്തതിന് ദലിത് യുവാവിന് ക്രൂര മർദനം. മുഖത്ത് മൂത്രമൊഴിച്ച നാലംഗ സംഘം ജാതിയധിക്ഷേപം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തു. മധ്യപ്രദേശിലെ കട്നി ജില്ലയിലെ മട്വാരാ ഗ്രാമത്തിൽ ഈ മാസം 14നാണ് സംഭവം.
രാജ്കുമാർ ഛൗധരിയെന്ന യുവാവിനാണ് മർദനമേറ്റത്. ഗ്രാമപഞ്ചായത്ത് സർപഞ്ചിന്റെ മകൻ പവൻ പാണ്ഡെ, സുഹൃത്തുക്കളായ രാമാനുജ് പാണ്ഡെ, രാം ബിഹാരി പാണ്ഡെ, സതീഷ് പാണ്ഡെ എന്നിവർ ചേർന്നാണ് യുവാവിനെ ക്രൂരമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്.
സംഭവത്തിൽ പ്രതികൾക്കെതിരെ എസ്‌സി-എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നും കണ്ടെത്താൻ അന്വേഷണം ഊർജിതമാണെന്നും എഎസ്പി പറഞ്ഞു.
സർപഞ്ചിന്റെ മകനായ പവൻ പാണ്ഡെയാണ് തന്റെ മുഖത്തും ദേഹത്തും മൂത്രമൊഴിച്ചതെന്ന് ചൗധരി പറഞ്ഞു. മാത്രമല്ല, ജാതിയധിക്ഷേപം നടത്തുകയും മർദനവിഷയം പൊലീസിനോട് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ കൃഷിയിടത്തിന് സമീപം പ്രതികൾ അനധികൃത ഖനനം നടത്തുന്നതിനെ താൻ എതിർത്തിരുന്നതായും ഇതാണ് ആക്രമണത്തിന് കാരണമെന്നും ചൗധരി വ്യക്തമാക്കി.
2023ൽ സിദ്ധി ജില്ലയിലും സമാന ക്രൂരത നടന്നിരുന്നു. അന്ന് ഒരു ആദിവാസി യുവാവിന്റെ ശരീരത്തിലാണ് ഒരു സംഘം മൂത്രമൊഴിച്ചത്. ഇത് ആ വർഷം അവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന രാഷ്ട്രീയ വിഷയമായി മാറുകയും ചെയ്തിരുന്നു.
കഴിഞ്ഞവർഷം രാജസ്ഥാനിലെ അജ്മീറിൽ ഒരുസംഘം ആളുകൾ ദലിത് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് ദേഹത്ത് മൂത്രമൊഴിച്ചിരുന്നു. പത്തിലേറെ യുവാക്കളുടെ സംഘമാണ് പത്താം ക്ലാസുകാരനെ മർദിച്ചത്. സംഭവത്തിന്റെ വീഡിയോ പ്രതികൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 2023ൽ ബിഹാറിലെ പട്നയിൽ ദലിത് യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ക്രൂരമർദിച്ച് മുഖത്ത് മൂത്രമൊഴിച്ചിരുന്നു.
Adjust Story Font
16

