'വെള്ളമെടുക്കുന്നതിനും വിറക് ശേഖരിക്കുന്നതിനും വിലക്ക്'; ക്രിസ്തുമതത്തിലേക്ക് മാറിയ കുടുംബങ്ങളെ ബഹിഷ്‌കരിച്ച് ഗ്രാമീണർ
ജാർഖണ്ഡിലെ സിങ്ഭും ജില്ലയിൽ ഹൽദി പൊഖാർ ഗ്രാമത്തിലാണ് സംഭവം

- Published:
2 Feb 2026 10:51 AM IST

റാഞ്ചി: ജാർഖണ്ഡിലെ സിങ്ഭും ജില്ലയിൽ ഹൽദി പൊഖാർ ഗ്രാമത്തിൽ ക്രിസ്തുമതത്തിലേക്ക് മാറിയ നാല് കുടുംബങ്ങളെ ബഹിഷ്‌കരിച്ച് ഗ്രാമീണർ. പൊതുകുളത്തിൽനിന്ന് വെള്ളമെടുക്കുന്നതിനും കാട്ടിൽ നിന്ന് വിറക് ശേഖരിക്കുന്നതിനും ഇവർക്ക് വിലക്കുണ്ട്. പരാതി ഉയർന്നതോടെ പൊലീസും റവന്യൂ അധികൃതരും ഇടപെട്ടു. നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകിയതോടെ ഗ്രാമതല യോഗത്തിലൂടെ പ്രശ്‌നം പരിഹരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്രാമത്തിലെ പൊതുകുളത്തിൽ നിന്നും കിണറിൽ നിന്നും വെള്ളമെടുക്കുന്നതിൽ നിന്ന് തടഞ്ഞുവെന്നും കാട്ടിൽ പോയി വിറക് ശേഖരിക്കുന്നത് വിലക്കിയെന്നും പരാതിക്കാരായ കുടുംബങ്ങൾ പറഞ്ഞു.
അതേസമയം തങ്ങളുടെ മതം, സംസ്‌കാരം, പരമ്പരാഗത വിശ്വാസപ്രമാണങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്ന് 'സർന' വിശ്വാസികളായ ഗ്രാമവാസികൾ അവകാശപ്പെട്ടു. തുടർച്ചയായ മതപരിവർത്തനങ്ങൾ തങ്ങളുടെ വനദേവതയെയും സംസ്‌കാരത്തെയും പരമ്പരാഗത സാമൂഹിക ഘടനയെയും ബാധിക്കുമെന്ന് അവർ പറഞ്ഞു.
മൂന്ന് കുടുംബങ്ങൾ നേരത്തെ തന്നെ ക്രിസ്തുമതത്തിലേക്ക് മാറിയിരുന്നു. അടുത്തിടെ ഒരു കുടുംബം കൂടി മതപരിവർത്തനം നടത്തി. അതോടെയാണ് ഗ്രാമീണർ എതിർപ്പുയർത്തിയത്. തങ്ങൾ ഗ്രാമം സന്ദർശിച്ച് ഇരുവിഭാഗവുമായി ചർച്ച നടത്തിയെന്ന് കുമാർദുംഗി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് രഞ്ജിത് ഓറോൺ പറഞ്ഞു.
ഗ്രാമീണരെ മുഴുവൻ വിളിച്ചുവരുത്തി വിഷയത്തെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യബഹിഷ്‌കരണം കുറ്റകൃത്യമാണെന്നും ആവർത്തിച്ചാൽ കേസെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇനി എന്തെങ്കിലും സംഭവങ്ങളുണ്ടായാൽ ഉടൻ തന്നെ തങ്ങളെ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം മതപരിവർത്തനം നടത്തിയ കുടുംബങ്ങൾ ഗ്രാമത്തിലെ പൊതുസംവിധാനങ്ങൾ ഉപയോഗിക്കേണ്ടതില്ലെന്നും ഗ്രാമത്തിലെ വീടുകൾക്ക് എതിർവശത്തുള്ള പ്രത്യേക കിണറിൽ നിന്ന് വെള്ളമെടുക്കാൻ അനുവദിക്കാമെന്നാണ് ഒടുവിൽ തീരുമാനിച്ചതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
Adjust Story Font
16
