ചെന്നൈയിൽ അനുമതിയില്ലാതെ ഗുരു പൂജയും ശാഖാ പരിശീലനവും; 47 ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ
ആത്മീയവും രാജ്യസ്നേഹപരവുമായ സാംസ്കാരിക പരിപാടികൾ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തടയുകയാണെന്ന് സൗന്ദരരാജൻ വിമർശിച്ചു

Photo | INDIA TODAY
ചെന്നൈ: ചെന്നൈയിൽ അനുമതിയില്ലാതെ പരിപാടി നടത്തിയ 47 ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിലെടുത്തു. അയ്യപ്പന്താങ്കൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻകൂർ അനുമതിയില്ലാതെ ഗുരു പൂജയും പ്രത്യേക ശാഖാ പരിശീലന സെഷനും നടത്തിയതിനാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
തമിഴ്‌നാട് ബിജെപി നേതാവ് തമിഴ്സൈ സൗന്ദരരാജൻ ഈ നടപടിയെ എതിർക്കുകയും വർഷങ്ങളായി പരിപാടികൾ നടത്തുന്ന സ്ഥലത്താണ് ആർഎസ്എസ് പ്രവർത്തകർ ശാഖ നടത്താൻ ശ്രമിച്ചതെന്നും ചൂണ്ടിക്കാട്ടി. ആർഎസ്എസിൻ്റെ 100-ാം വാർഷികം ആഘോഷിക്കുന്ന വിജയദശമി ദിനത്തിലാണ് അറസ്റ്റ് നടന്നത്.
ദിവസേനയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുമ്പോൾ ദേശീയവും പരമ്പരാഗതവും ആത്മീയവും രാജ്യസ്നേഹപരവുമായ സാംസ്കാരിക പരിപാടികൾ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തടയുകയാണെന്ന് സൗന്ദരരാജൻ വിമർശിച്ചു. സംഭവം അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്നും കസ്റ്റഡിയിലുള്ളവരെ ഉടൻ വിട്ടയക്കണമെന്നും സൗന്ദരരാജൻ ആവശ്യപ്പെട്ടു.
തമിഴ്നാട്ടിൽ, എല്ലാ ദിവസത്തെയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെയും, മോശമായി വരുന്ന ക്രമസമാധാന നിലയെയും സ്റ്റാലിൻ സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാൽ ദേശീയവും പരമ്പരാഗതവും ആത്മീയവും രാജ്യസ്നേഹപരവുമായ സാംസ്കാരിക പ്രവർത്തനങ്ങൾ തടയുന്നു. ഇത് ഡിഎംകെയുടെ ദേശവിരുദ്ധ മനോഭാവം വ്യക്തമാക്കുന്നുവെന്നും സൗന്ദരരാജൻ കുറിച്ചു.
മുൻകൂർ അനുമതി വാങ്ങാതെ പരിപാടി നടത്തിയതിനാണ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതെന്ന് പോരൂർ പൊലീസ് വ്യക്തമാക്കി.
Adjust Story Font
16

