Quantcast

2025ൽ ഇന്ത്യയിൽ ഭരണകൂട ഏജൻസികളും ഹിന്ദുത്വവാദികളും നിയമവിരുദ്ധമായി 50 ഓളം മുസ്‌ലിംകളെ കൊലപ്പെടുത്തി; റിപ്പോർട്ട്

കൊല്ലപ്പെട്ടവരിൽ 27 പേർ മതപരമായ സ്വത്വത്തിന്റെ പേരിൽ ഹിന്ദുത്വ തീവ്രവാദികളാൽ കൊല്ലപ്പെട്ടവരും 23 പേർ പൊലീസ്, സായുധ സേന, മറ്റ് സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരാലും കൊല്ലപ്പെട്ടവരാണ്

MediaOne Logo
2025ൽ ഇന്ത്യയിൽ ഭരണകൂട ഏജൻസികളും ഹിന്ദുത്വവാദികളും നിയമവിരുദ്ധമായി 50 ഓളം മുസ്‌ലിംകളെ കൊലപ്പെടുത്തി; റിപ്പോർട്ട്
X

ന്യൂഡൽഹി: 2025ൽ ഇന്ത്യയിൽ കുറഞ്ഞത് 50 ഓളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊലചെയ്യപ്പെട്ടതായി സൗത്ത് ഏഷ്യ ജസ്റ്റിസ് ക്യാമ്പയിൻ റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 27 പേർ മതപരമായ സ്വത്വത്തിന്റെ പേരിൽ ഹിന്ദുത്വ തീവ്രവാദികളാൽ കൊല്ലപ്പെട്ടവരും 23 പേർ പൊലീസ്, സായുധ സേന, മറ്റ് സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരാലും കൊല്ലപ്പെട്ടവരാണ്. കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് എസ്‌എജെസിയുടെ ഇന്ത്യ പെർസിക്യൂഷൻ ട്രാക്കർ വെളിപ്പെടുത്തുന്നു. ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് മുസ്‌ലിംകൾ ജീവനൊടുക്കിയ രണ്ട് കേസുകളും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ അനിയന്ത്രിതമായി അറസ്റ്റ് ചെയ്യുന്നതും വൻതോതിൽ നാടുക്കടത്തുന്നതും തുടങ്ങി ഇന്ത്യയിലെ മുസ്‌ലിംകൾ നേരിടുന്ന മറ്റ് അതിക്രമങ്ങളും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കസ്റ്റഡി മർദ്ദനം, നിർബന്ധിത തിരോധാനം, ഏറ്റുമുട്ടലുകൾ എന്നീ സുരക്ഷാ നടപടികളിൽ കുറഞ്ഞത് എട്ട് കശ്മീരി മുസ്‌ലിംകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിൽ പൊലീസ് 'ഏറ്റുമുട്ടലുകളിൽ' ആറ് മുസ്‌ലിംകൾ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചു. യുപിയിലെ തുടർച്ചയായ ഏറ്റുമുട്ടൽ വെടിവെപ്പുകളിൽ ഡസൻ കണക്കിന് മുസ്‌ലിംകൾക്ക് അംഗഭംഗം സംഭവിച്ചതായും എസ്എജെസി റിപ്പോർട്ടിൽ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിലായി അഞ്ച് മുസ്‌ലിംകൾ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. ഇവർക്ക് വൈദ്യസഹായം നിഷേധിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. കുടിയൊഴിപ്പിക്കൽ നടപടികളുടെ ഭാഗമായി നടന്ന സംഭവങ്ങളിലാണ് ഇവർ കൊല്ലപ്പെട്ടത്.

മാർച്ചിൽ രാജസ്ഥാനിൽ പൊലീസ് റെയ്ഡിനിടെ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് പൊലീസ് ചവിട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. നവംബറിൽ ഡൽഹിയിൽ ഒരു വിവാഹ ആഘോഷത്തിനിടെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) കോൺസ്റ്റബിൾ സാഹിൽ അൻസാരി എന്ന 14 വയസുള്ള ആൺകുട്ടിയെ വെടിവെച്ചു കൊന്നിരുന്നു. കൂടാതെ ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയ 27 പേരിൽ ഒമ്പത് പേരും സംഘടിത പശു സംരക്ഷണ സംഘങ്ങളിലെ അംഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരാണ്.

ഇന്ത്യയിലെ ആദിവാസികൾ പ്രത്യേകിച്ച് ഛത്തീസ്ഗഢിലെ ജനങ്ങൾ സമീപകാലത്തെ ഏറ്റവും മാരകമായ ആക്രമണങ്ങൾ അനുഭവിച്ച വർഷമാണ് 2025 എന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. ഈ വർഷം 275ലധികം മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാ സേന അവകാശപ്പെടുന്നു. അവരിൽ പലരും ആദിവാസി മേഖലയിലെ സിവിലിയന്മാരാണെന്ന് ആരോപിക്കപ്പെടുന്നു. 13 സംസ്ഥാനങ്ങളിലായി മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള 26 ആൾകൂട്ട അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024ൽ 21 മുസ്‌ലിംകളെയാണ് സർക്കാർ ഏജൻസികൾ മാത്രം കൊലപ്പെടുത്തിയത്. 2023ൽ ഇത് 20 പേരായിരുന്നു.

TAGS :

Next Story