കാതു കുത്തനായി അനസ്തേഷ്യ നൽകി; കർണാടകയിൽ 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
സംഭവത്തിൽ വീഴ്ച്ച കണ്ടെത്തിയാൽ ശക്തമായ നടപടിയെടുക്കുമെന്ന് അധികാരികൾ
ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ട് ജില്ലയിൽ കാത് കുത്തനായി അനസ്തേഷ്യ കൊടുത്ത 6 മാസം പ്രായമുള്ള ആൺ കുഞ്ഞ് മരിച്ചു. ഗുണ്ടൽപേട്ട് താലൂക്കിലെ ഹംഗല സ്വദേശികളായ ആനന്ദ്, ശുഭ എന്നിവരുടെ ആൺ കുഞ്ഞാണ് മരിച്ചത്. അനസ്തേഷ്യ ഓവർഡോസാണ് മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
മകന് കാത് കൂത്തനായി ഗുണ്ടൽപേട്ടിലെ ബൊമ്മലപുര പ്രൈമറി ഹെൽത്ത് സെന്ററിലാണ് മാതാപിതാക്കൾ കൊണ്ടുപോയത്. അനസ്തേഷ്യ നൽകിയ ശേഷം കുഞ്ഞിന്റെ രണ്ട് കാതും കുത്തി. കാത് കുത്തലിനിടയിൽ കുഞ്ഞിന് ബോധം പോയെന്നും ഉടൻ അടുത്തുളള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടുവെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
അനസ്തേഷ്യ നൽകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നും വീഴ്ച്ച പറ്റിയ ഹെൽത്ത് സെന്ററിലെ ഡോക്ടറെ പുറത്താക്കണമെന്നും കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഡ്യൂട്ടി ഡോക്ടർ കുഞ്ഞിന് അനസ്തേഷ്യ നൽകിയെന്നും തുടർന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മരിച്ചുവെന്നും താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. അലീം പാഷ പറഞ്ഞു. പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുമെന്നും സംഭവത്തിൽ വീഴ്ച്ച കണ്ടെത്തിയാൽ ശക്തമായ നടപടിയെടുക്കുമെന്നും അധികാരികൾ അറിയിച്ചു.
Adjust Story Font
16

