Quantcast

ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് ലൈക്ക്: യുപിയിൽ ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദനം; കർണപുടം പൊട്ടി

കുട്ടിയുടെ പ്രവൃത്തി സ്കൂളിനെ അപമാനിക്കലാണെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-02-05 14:01:18.0

Published:

5 Feb 2026 7:30 PM IST

6th Standard Student Beaten for Liking an Instagram Post in UP
X

ലഖ്നൗ: ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് ലൈക്ക് ചെയ്തതിന്റെ പേരിൽ ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദനം. വിദ്യാർഥിയുടെ കർണപുടം പൊട്ടുകയും മുഖത്ത് ചതവേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലെ ബർമന​ഗർ സ്വദേശിയായ രോഹിത് യാദവിന്റെ മകനാണ് മർദനമേറ്റത്. മർദനവിവരം വ്യക്തമാക്കി പിതാവ് ഇൻസ്റ്റ​ഗ്രാം വീഡിയോ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഇറ്റായിലെ സെന്റ് പോൾ സ്കൂളിലാണ് തന്റെ മകൻ പഠിക്കുന്നതെന്ന് പിതാവ് പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ മകന്റെ ക്ലാസ് ടീച്ചർ പ്രവീൺ കുമാർ തന്നെ ഫോണിൽ വിളിക്കുകയും എത്രയും വേ​ഗം സ്കൂളിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. സ്കൂളിലെത്തിയ താൻ നേരെ പ്രിൻസിപ്പലിന്റെ ഓഫീസിൽ ചെന്നെന്നും ക്ലാസ് സമയത്ത് മകൻ ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തെന്ന് അദ്ദേഹം ആരോപിച്ചതായും രോഹിത് പറഞ്ഞു.

കുട്ടിയുടെ ഈ പ്രവൃത്തി സ്കൂളിനെ അപമാനിക്കലാണെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം. ചെയ്തത് തെറ്റാണെന്ന് സമ്മതിച്ച രോഹിത്, കുട്ടിയെ താക്കീത് ചെയ്യാമെന്നും പറഞ്ഞു. തുടർന്ന് ഓഫീസിലെത്തിയ മകനെ നോക്കിയപ്പോൾ മർദനമേറ്റ് മുഖമാകെ ചുവന്നിരിക്കുന്നതാണ് കണ്ടത്. ചെവിക്ക് ​ഗുരുതര കേടുപാട് സംഭവിച്ച മകൻ കടുത്ത മാനസികാഘാതത്തിലും വേദനയിലുമാണെന്നും വ്യക്തമായി.

എന്നാൽ കുട്ടിക്ക് മർദനമേറ്റതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം. അധ്യാപകന്റെ വാദം വിദ്യാർഥി തള്ളി. പ്രിൻസിപ്പലിനും മറ്റ് അധ്യാപകർക്കും മർദനത്തെക്കുറിച്ച് അറിവുണ്ടെന്നും അവർ തന്നെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയെന്നും കുട്ടി പിതാവിനോട് പറഞ്ഞു. തുടർന്ന്, സ്കൂളിൽ നിന്നും മടങ്ങിയ രോഹിത് പൊലീസിൽ പരാതി നൽകുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ അധ്യാപകരായ പ്രവീൺ കുമാറും ഹർഷിത് റാണയുമാണെന്ന് പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ, പൊലീസ് കേസെടുത്തു. വിദ്യാഭ്യാസ അവകാശ നിയമം- 2009, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം സ്കൂളുകളിൽ ശാരീരിക ശിക്ഷാ നടപടികൾ കർശനമായി നിരോധിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും തനിക്കും കുട്ടിക്കും പിന്തുണ ലഭിച്ചതായും അതിൽ നന്ദിയുണ്ടെന്നും രോഹിത് പ്രതികരിച്ചു.

വലിയ ഫീസ് കൊടുത്ത് കുട്ടികളെ പഠിക്കാൻ അയയ്ക്കുമ്പോൾ അവർക്ക് സ്കൂൾ അധികൃതരിൽ നിന്ന് കിട്ടുന്നത് എന്താണെന്ന് പിതാവ് ചോദിച്ചു. 'കുട്ടികളെ ഇത്തരത്തിൽ മർദിക്കാൻ അധ്യാപകർക്ക് ആരാണ് അനുവാദം നൽകിയത്...? ഇനിയാരെങ്കിലും തങ്ങളുടെ മക്കളെ ഈ സ്കൂളിലേക്ക് അയയ്ക്കുമോ...?'- രോഹിത് ചോദിച്ചു. അതേസമയം, സംഭവത്തിൽ ബേസിക് ശിക്ഷാ അധികാരിയുടെ (ബിഎസ്എ) സമ്മർദത്തെത്തുടർന്ന്, അധ്യാപകനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

TAGS :

Next Story