Quantcast

അഹമ്മദാബാദ് വിമാനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയുന്നതെങ്ങനെ?; വിശദീകരണവുമായി ഫോറൻസിക് വിദഗ്ധന്‍

ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ 33 പേരെ തിരിച്ചറിയുകയും 14 പേരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് കൈമാറുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    15 Jun 2025 4:09 PM IST

അഹമ്മദാബാദ് വിമാനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയുന്നതെങ്ങനെ?; വിശദീകരണവുമായി ഫോറൻസിക് വിദഗ്ധന്‍
X

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ നടപടികൾ ഊർജിതമായി തുടരുകയാണ്. ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ 33 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 14 പേരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് കൈമാറിയെന്നും അധികൃതർ അറിയിച്ചതായി പിടിഐ റിപ്പോർട്ട്‌ ചെയ്‌തു.

എന്നാൽ രാജ്യത്തെ തന്നെ നടുക്കിയ വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതെങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് ന്യൂഡൽഹി എയിംസിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. സുധീർ ഗുപ്ത. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞാലും അസ്ഥികൾ പലപ്പോഴും കേടുകൂടാതെയിരിക്കുമെന്ന് ഡോ. ഗുപ്ത പറഞ്ഞു.

കൈത്തണ്ട, കൈ, ശരീരത്തിലെ മറ്റ് അസ്ഥികൾ എന്നിവയുടെ എക്സ്-റേകൾ പ്രായം, ലിംഗഭേദം, ഉയരം എന്നിവ നിർണ്ണയിക്കാൻ സഹായിക്കും. ഇത്തരം സംഭവങ്ങളിൽ ഏകദേശം 30 ശതമാനം ശരീരങ്ങളും പൂർണ്ണമായും കത്തിയേക്കാം. എന്നാൽ പല്ലുകൾ നശിക്കാതിരിക്കുന്നു. ഫില്ലിംഗുകൾ, ക്യാപ്പിംഗ് അല്ലെങ്കിൽ ഇംപ്ലാന്റുകൾ എന്നിവ ഉപയോഗിച്ചിട്ടുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിൽ ഒരാളെ തിരിച്ചറിയാൻ കഴിയുമെന്ന് ഡോ. ഗുപ്ത പറഞ്ഞു വ്യക്തമാക്കി.

ഡിഎൻഎ പരിശോധനയെക്കാൾ വേഗത്തിൽ ശാരീരിക സവിശേഷതകൾ ഒരാളെ തിരിച്ചറിയാൻ സഹായിക്കുമെന്ന് ഡോ. ഗുപ്ത പറഞ്ഞു. സംശയമുള്ള സന്ദർഭങ്ങളിൽ മാത്രമേ ഡിഎൻഎ ഉപയോഗിക്കപകയുള്ളൂവെന്നും ​അദ്ദേഹം വ്യക്തമാക്കി. ഗുപ്ത പറഞ്ഞതുപോലെ, തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ മാത്രം തിരിച്ചറിയൽ നടത്തുന്നതിനായി ഡിഎൻഎ പ്രൊഫൈലിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വിജയ് രൂപാണിയുടെ വസതിയിലെത്തി കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകൾ ഗുജറാത്തിലെ രാജ്കോട്ടിലാണ് നടക്കുക.

ഇതുവരെ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ഗുജറാത്തിലെയും രാജസ്ഥാനിലെയും വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണെന്ന് അഡീഷണൽ സിവിൽ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരിക്കുന്നതിനാൽ അധികൃതർ ഡിഎൻഎ പരിശോധന നടത്തിവരികയാണ്.

248 പേരുടെ ബന്ധുക്കൾ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ നൽകിയിട്ടുണ്ട്. അതേസമയം, മൃതദേഹങ്ങൾ വേഗത്തിൽ തന്നെ ബന്ധുക്കൾക്ക് കൈമാറാൻ വിപുലമായ സജ്ജീകരണങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്. 192 ആംബുലൻസുകളും 591 ഡോക്ടർമാരുടെ സംഘത്തെയും ആശുപത്രിയിൽ തയ്യാറാക്കിയിട്ടുണ്ട്. അപകടത്തിൽ മരിച്ച മലയാളി രഞ്ജിതയുടെ ഡിഎൻഎ പരിശോധന ഫലം ഉടൻ വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അപകടം നടന്ന മെഡിക്കൽ കോളജ് ഹോസ്റ്റൽ പ്രദേശത്ത് ഇന്നും തെരച്ചിൽ തുടരും.

ജൂൺ 12ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. സംഭവത്തിൽ വിമാനത്തിലുള്ള 242 പേർ മരണപ്പെട്ടപ്പോൾ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു.169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരൻ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചില്ല. പിന്നാലെ തകർന്നു വീഴുകയായിരുന്നു.

TAGS :

Next Story