'രാജ്യത്തിന് നാണക്കേട്': എഐ ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധിച്ചതിൽ കോൺഗ്രസിനെ വിമർശിച്ച് അഖിലേഷ് യാദവ്
വിദേശ പ്രതിനിധികൾക്ക് മുന്നിൽ ഇത്തരം നീക്കങ്ങളിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കണമായിരുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു

- Published:
22 Feb 2026 10:01 AM IST

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ടൂരി പ്രതിഷേധിച്ചതിനെ വിമർശിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷനും ഇന്ത്യ ബ്ലോക്ക് സഖ്യകക്ഷിയുമായ അഖിലേഷ് യാദവ്. ഈ പ്രവൃത്തി രാജ്യത്തിന് അന്താരാഷ്ട്ര തലത്തിൽ നാണക്കേടുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ത്സാൻസിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഭാരത് മണ്ഡപത്തിൽ വിദേശ പ്രതിനിധികൾക്ക് മുന്നിൽ ഇത്തരം നീക്കങ്ങളിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കണമായിരുന്നുവെന്ന് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടത്.
''നമുക്കിടയിൽ ആഭ്യന്തര ഭിന്നതകൾ ഉണ്ടാകാം, ബിജെപി നുണ പറയുകയാണെന്ന് രാജ്യം മുഴുവൻ അറിയാം. എന്നാൽ വിദേശ പ്രതിനിധികൾക്കും ലോക നേതാക്കൾക്കും മുന്നിൽ രാജ്യത്തെ നാണംകെടുത്തുന്ന ഇത്തരം പ്രവൃത്തികളിൽ നിന്ന് അവർ വിട്ടുനിൽക്കണമായിരുന്നു'' - അഖിലേഷ് പറഞ്ഞു.
വെള്ളിയാഴ്ചയായിരുന്നു വേദിക്ക് അകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ടൂരി പ്രതിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയ ടി-ഷർട്ടുകൾ ഉയർത്തിയായിരുന്നു ഇവരുടെ സമരം. ഇതിനെതിരെ ബിജെപി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
രാഹുൽ ഗാന്ധിയും യൂത്ത് കോൺഗ്രസും 'ഇന്ത്യ വിരുദ്ധരായി' മാറിയെന്ന് ബിജെപി എംപി അനുരാഗ് ഠാക്കൂർ ആരോപിച്ചു. അവർ ജനാധിപത്യ മര്യാദകൾ ലംഘിച്ചുവെന്നും, മോദിയെ എതിർക്കുന്നതിലൂടെ കോൺഗ്രസ് ഇപ്പോൾ ഇന്ത്യയെ തന്നെ എതിർക്കാൻ തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, പ്രതിഷേധത്തെ ന്യായീകരിച്ച് കർണാടക മന്ത്രി ഈശ്വർ ഖണ്ഡ്രെ രംഗത്തെത്തി. പ്രതിഷേധിക്കുക എന്നത് പൗരന്മാരുടെ മൗലികാവകാശമാണെന്നും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയാണ് അവർ ശബ്ദമുയർത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷ പാട്യാല ഹൗസ് കോടതി ശനിയാഴ്ച തള്ളി. ഇവരെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Adjust Story Font
16
