അമരാവതി ആന്ധ്രാപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനമാകുന്നു; ബില്ല് ഉടൻ ലോക്‌സഭയിൽ അവതരിപ്പിക്കും
അമരാവതിയെ സംസ്ഥാന തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 28-ന് ആന്ധ്രാപ്രദേശ് നിയമസഭ പ്രമേയം പാസാക്കിയിരുന്നു

- Published:
31 March 2026 5:17 PM IST

ന്യൂഡൽഹി: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. ഇതിനായുള്ള 'ആന്ധ്രാപ്രദേശ് പുനഃസംഘടനാ (ഭേദഗതി) ബില്ല്, 2026' ബുധനാഴ്ച ലോക്സഭയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ബില്ലിന്റെ പകർപ്പുകൾ എംപിമാർക്ക് ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. അമരാവതിയെ സംസ്ഥാന തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 28-ന് ആന്ധ്രാപ്രദേശ് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അതിവേഗ നീക്കം.
അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമാക്കണമെന്ന നിലപാടിൽ ഭരണകക്ഷിയായ ടിഡിപി തുടക്കം മുതൽ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ നേരത്തെ അധികാരത്തിലിരുന്ന വൈഎസ്ആർ കോൺഗ്രസ് ഇതിൽ നിന്ന് ഭിന്നമായി മൂന്ന് തലസ്ഥാനങ്ങൾ എന്ന പദ്ധതിയാണ് മുന്നോട്ടുവെച്ചിരുന്നത്. ഭരണനിർവഹണ തലസ്ഥാനമായി വിശാഖപട്ടണം, ജുഡീഷ്യൽ തലസ്ഥാനമായി കർണൂൽ, നിയമനിർമാണ തലസ്ഥാനമായി അമരാവതി എന്ന രീതിയിലായിരുന്നു വൈഎസ്ആർ കോൺഗ്രസിന്റെ നിർദേശം. എന്നാൽ ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല.
2014ൽ തെലങ്കാന രൂപീകരിക്കുമ്പോൾ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാനമായി 10 വർഷത്തേക്ക് ഹൈദരാബാദ് തുടരാനായിരുന്നു തീരുമാനം. 10 വർഷം പൂർത്തിയായ പശ്ചാത്തലത്തിലാണ് അമരാവതിയെ പുതിയ തലസ്ഥാനമായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. തെലങ്കാനയുടെ തലസ്ഥാനം തുടർന്നും ഹൈദരാബാദ് തന്നെയായിരിക്കും.
Adjust Story Font
16
