Quantcast

റെയിൽവേയെ ഞെട്ടിച്ച് രാജവെമ്പാലകളുടെ 'ട്രെയിൻ യാത്ര'; പുതിയ ഇടങ്ങളിലേക്ക് കുടിയേറി വിഷപ്പാമ്പുകൾ

ഗോവയിലെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിസര പ്രദേശങ്ങളിലും രാജവെമ്പാലകളെ കൂടുതലായി കാണപ്പെടുന്നത് വലിയ ആശങ്കൾക്ക് ഇടയാക്കിയിട്ടുണ്ട്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-02-13 07:16:36.0

Published:

13 Feb 2026 12:38 PM IST

റെയിൽവേയെ ഞെട്ടിച്ച് രാജവെമ്പാലകളുടെ ട്രെയിൻ യാത്ര; പുതിയ ഇടങ്ങളിലേക്ക് കുടിയേറി വിഷപ്പാമ്പുകൾ
X

ഡൽഹി: വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിട്ടിരുന്ന കാറിലും ബൈക്കിലും മുതൽ ഷൂവിലും അടുക്കളയിലും വരെ വിഷപ്പാമ്പുകളെ കണ്ടെത്തിയ നിരവധി സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലരും ഇത്തരം സംഭവങ്ങൾക്ക് സാക്ഷിയായിട്ടുമുണ്ട്. എന്നാൽ ട്രെയിൻ യാത്രക്കിടെ പെട്ടെന്ന് ഒരു പാമ്പിനെ കണ്ടാലോ...അതും രാജവെമ്പാല..തീര്‍ച്ചയായും ഞെട്ടിപ്പോകുമല്ലേ...എന്നാൽ ട്രെയിനുകളിൽ രാജവെമ്പാലകൾ കയറിക്കൂടുന്നത് പതിവാകുന്നുവെന്നാണ് പുതിയ കണ്ടെത്തൽ.

ശാസ്ത്ര മാസികയായ ബയോട്രോപിക്ക ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ട്രെയിനിൽ വിഷപ്പാമ്പുകൾ കയറിപ്പറ്റുന്നതിനെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നത്. ഗോവയിലെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിസര പ്രദേശങ്ങളിലും രാജവെമ്പാലകളെ കൂടുതലായി കാണപ്പെടുന്നത് വലിയ ആശങ്കൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇത് വന്യജീവി സംരക്ഷണ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഇന്ത്യയിലെ വിശാലമായ റെയിൽവേ ശൃംഖല വഴി രാജവെമ്പാലകൾ (King Cobras) തങ്ങൾക്ക് അനുയോജ്യമല്ലാത്ത പുതിയ ഭൂപ്രദേശങ്ങളിലേക്ക് എത്തിപ്പെടുന്നുണ്ടോ എന്ന ചോദ്യം ഉയർത്തുന്ന പഠനങ്ങൾ ഗൗരവകരമായ ചില സൂചനകളാണ് നൽകുന്നത്.

2023 ജൂലൈയിൽ ചന്ദോർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ അറ്റകുറ്റപ്പണികൾക്കായി സ്ഥലത്ത് സൂക്ഷിച്ചിരുന്ന റെയിൽവേ ട്രാക്കുകളുടെ കൂമ്പാരത്തിനടിയിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. 2002നും 2024നും ഇടയിൽ കൊങ്കൺ റെയിൽവെ റൂട്ടിൽ ഓടുന്ന വിവിധ ട്രെയിനുകളിൽ നിന്നായി 47 രാജവെമ്പാലകളെയാണ് വനംവകുപ്പ് പിടികൂടിയത്. ഇതിൽ 18 എണ്ണം വടക്കൻ ഗോവയിൽ നിന്നും 29 എണ്ണം തെക്കൻ ഗോവയിൽ നിന്നുമാണ്.

രാജവെമ്പാലകൾ പ്രധാനമായും രണ്ട് രീതികളിലാണ് ട്രെയിനുകളിൽ എത്തുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. റെയിൽവേ ട്രാക്കുകൾ പലപ്പോഴും വനമേഖലകളിലൂടെയാണ് കടന്നുപോകുന്നത്. ട്രെയിനുകൾ സിഗ്നലിനായി നിർത്തിയിടുമ്പോഴോ യാർഡുകളിൽ പാർക്ക് ചെയ്യുമ്പോഴോ, തണുപ്പിൽ നിന്ന് രക്ഷപ്പെടാനോ ഇര തേടിയോ ഇവ ട്രെയിനുകളുടെ എൻജിൻ ഭാഗത്തോ അടിയിലോ കയറിക്കൂടുന്നു.അപൂർവ്വമായി വന്യജീവി കച്ചവടക്കാർ ഇവയെ ട്രെയിൻ വഴി കടത്താൻ ശ്രമിക്കാറുണ്ട്.

രാജവെമ്പാലകൾ സാധാരണയായി പശ്ചിമഘട്ടം, ഹിമാലയൻ താഴ്‌വരകൾ, വടക്കുകിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിലെ ഇടതൂർന്ന കാടുകളിലാണ് കാണപ്പെടുന്നത്. എന്നാൽ ട്രെയിൻ വഴി ഇവ ഉത്തരേന്ത്യയിലെ വരണ്ട പ്രദേശങ്ങളിലോ ജനവാസമേഖലകളിലോ എത്തുമ്പോൾ ഇവയ്ക്ക് ഇവയ്ക്ക് വരണ്ട കാലാവസ്ഥയിൽ അതിജീവിക്കാൻ പ്രയാസമാണ്.രാജവെമ്പാലകൾ പ്രധാനമായും മറ്റ് പാമ്പുകളെയാണ് ഭക്ഷണമാക്കുന്നത്. പുതിയ ഇടങ്ങളിൽ ഇവയ്ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കാതെ വരുന്നു. ജനവാസ കേന്ദ്രങ്ങളിൽ ഇവ എത്തുന്നത് മനുഷ്യർക്കും പാമ്പുകൾക്കും ഒരുപോലെ ഭീഷണിയാണ്. രാജവെമ്പാലകളുടെ സാന്നിധ്യം ആ പ്രദേശത്തെ ആവാസവ്യവസ്ഥയെ തന്നെ തകിടം മറിച്ചേക്കാം. മറ്റ് പാമ്പുകളുടെ വംശനാശത്തിന് പോലും ഇത് കാരണമായേക്കാം.

ഇന്ത്യൻ റെയിൽവേ ഈ പ്രശ്നം ഗൗരവമായി കാണുന്നുണ്ട്. വനമേഖലകളിലൂടെ പോകുന്ന ട്രെയിനുകളിൽ പാമ്പുകൾ കയറുന്നത് തടയാൻ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചനകളുണ്ട്. പാമ്പുകളെ കണ്ടെത്തിയാൽ ഉടൻ വനംവകുപ്പിനെ അറിയിക്കാനുള്ള കൃത്യമായ പ്രോട്ടോക്കോളുകൾ ഇപ്പോൾ നിലവിലുണ്ട്.

TAGS :

Next Story