Quantcast

'ഉന്നാവോ, ഹത്രാസ്.. ഇപ്പോൾ ബിൽക്കീസ് ബാനു, നിങ്ങൾക്ക് നാണമില്ലേ?'; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ക്രിമിനലുകൾക്ക് ബിജെപി നൽകുന്ന പിന്തുണയിൽ നിന്ന് സ്ത്രീകളോടുള്ള പാർട്ടിയുടെ മനോഭാവമാണ് വെളിപ്പെടുന്നതെന്ന് രാഹുൽ ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    18 Aug 2022 10:12 AM GMT

ഉന്നാവോ, ഹത്രാസ്.. ഇപ്പോൾ ബിൽക്കീസ് ബാനു, നിങ്ങൾക്ക് നാണമില്ലേ?; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
X

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ജയിൽമോചിതരാക്കിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ക്രിമിനലുകൾക്ക് ബിജെപി നൽകുന്ന പിന്തുണയിൽ നിന്ന് സ്ത്രീകളോടുള്ള പാർട്ടിയുടെ മനോഭാവമാണ് വെളിപ്പെടുന്നതെന്ന് രാഹുൽ ആരോപിച്ചു. ഇത്തരം രാഷ്ട്രീയത്തിൽ ലജ്ജ തോന്നുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

'ഉന്നാവോ- ബിജെപി എംഎൽഎയെ രക്ഷിക്കാൻ വേണ്ടിയുള്ള പ്രവർത്തനം, കത്വ ബലാത്സംഗ കേസിലെ പ്രതികൾക്ക് അനുകൂലമായി റാലി നടത്തി, ഹത്രാസ് ബലാത്സംഗ കേസിലെ പ്രതികളെ സംരക്ഷിക്കാൻ ബിജെപി സർക്കാർ നേരിട്ട് ഇടപെട്ടു, ഇപ്പോഴിതാ ഗുജറാത്തിൽ ബലാത്സംഗികളെ മോചിപ്പിക്കുകയും ആദരിക്കുകയും ചെയ്തിരിക്കുന്നു. കുറ്റവാളികൾക്കുള്ള പിന്തുണ സ്ത്രീകളോടുള്ള ബി.ജെ.പിയുടെ നിസാര മനോഭാവമാണ് കാണിക്കുന്നത്. ഇത്തരം രാഷ്ട്രീയത്തിൽ നിങ്ങൾക്ക് നാണമില്ലേ പ്രധാനമന്ത്രി ജീ'; രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെയാണ് സ്വാതന്ത്ര്യദിനത്തിൽ ​ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. 15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. 11 പ്രതികളെയും വിട്ടയക്കാൻ ഈ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ഈ ശിപാർശ സർക്കാറിന് അയയ്ക്കുകയും ചെയ്തു. തുടർന്നാണ് സ്വാതന്ത്ര്യദിനത്തിൽ മുഴുവനാളുകളെയും വിട്ടയക്കാനുള്ള ഉത്തരവുണ്ടായത്.

ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു ബിൽക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. മൂന്ന് വയസുകാരിയായ മകളടക്കം കുടുംബത്തിലെ ഏഴ് സ്ത്രീകളെ അക്രമികൾ കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് ബിൽക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് അവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രിംകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു.

TAGS :

Next Story