സാക്ഷിയാകാനെത്തി ആയിരങ്ങൾ; ബംഗാളിലെ 'ബാബരി മസ്ജിദ്' നിർമാണത്തിന് തുടക്കം
'രണ്ട് വർഷം കൊണ്ട് പള്ളിയുടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്'.

- Updated:
2026-02-11 08:04:11.0

കൊൽക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ബാബരി മസ്ജിദ് മാതൃകയിലുള്ള പള്ളിയുടെ നിർമാണത്തിന് തുടക്കം. തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെടുകയും പുതിയ പാർട്ടി രൂപീകരിക്കുകയും ചെയ്ത ഹൂമയൂൺ കബീർ എംഎൽഎയുടെ നേതൃത്വത്തിലാണ് മസ്ജിദിന്റെ നിർമാണം നടക്കുന്നത്. നിർമാണത്തിന്റെ തറക്കല്ലിടൽ ചടങ്ങ്, അയോധ്യയിൽ കർസേവകർ ബാബരി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ ആറിന് നടന്നിരുന്നു. തുടർന്ന് ഫെബ്രുവരി 11ന് നിർമാണം തുടങ്ങുമെന്ന് ഹൂമയൂൺ കബീർ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ബെൽദംഗയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനും നിർമാണം കാണാനും ആയിരങ്ങളാണ് എത്തിയിരിക്കുന്നത്.
രാവിലെ 11.30ഓടെ ഖുർആൻ പാരായണത്തിന് ശേഷമാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് 12 മണിയോടെ പള്ളിയുടെ നിർമാണം ആരംഭിച്ചു. ഏകദേശം 5,000 പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് ജനത ഉന്നായൻ പാർട്ടി മേധാവിയായ ഹൂമയൂൺ കബീർ എംഎൽഎ പറഞ്ഞു. രണ്ട് വർഷം കൊണ്ട് പള്ളിയുടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൈവാനുഗ്രഹത്താൽ മുർഷിദാബാദിൽ തങ്ങൾ ബാബരി മസ്ജിദ് നിർമാണം പൂർത്തിയാക്കുമെന്നും ഹൂമയൂൺ കബീർ വ്യക്തമാക്കി.
'ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ദൈവാനുഗ്രഹത്താൽ നിർമാണം നന്നായി പുരോഗമിക്കുന്നു. പലരും ഇത് തടയാൻ ശ്രമിക്കുന്നുണ്ട്. എതിർക്കുന്നവരോട് മാറിനിൽക്കാൻ പറയും. ആളുകൾക്ക് സ്വന്തം മതങ്ങൾ പിന്തുടരാനും ക്ഷേത്രങ്ങൾ, പള്ളികൾ അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്നതെന്തും നിർമിക്കാനും സ്വാതന്ത്ര്യമുള്ള രാജ്യമാണിത്. ഇസ്‌ലാമിന്റെ പേരിൽ ഞാൻ ആരെയും എതിർക്കില്ല. ദൈവത്തെ പ്രീതിപ്പെടുത്താനും എന്റെ ഭക്തി നിർവഹിക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്'- എംഎൽഎ കൂട്ടിച്ചേർത്തു. പള്ളി നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞവർഷം ഡിസംബറിലാണ് ഹൂമയൂൺ കബീർ ബംഗാളിലെ മുർഷിദാബാദിൽ ബാബരി മസ്ജിദ് നിർമിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഹൂമയൂൺ കബീറിനെ തൃണമൂൽ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. എന്നാൽ തീരുമാനവുമായി മുന്നോട്ടുപോയ ഹൂമയൂൺ കബീർ, ഡിസംബർ ആറിന് പള്ളിയുടെ തറക്കല്ലിടൽ ചടങ്ങ് നടത്തുകയും ചെയ്തിരുന്നു. നൂറുകണക്കിന് പേരാണ് അന്നത്തെ പരിപാടിയിലും പങ്കെടുത്തത്.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ, മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവും കബീർ ഉന്നയിച്ചിരുന്നു. 2026ൽ മമത മുൻ മുഖ്യമന്ത്രിയായി മാറുമെന്നായിരുന്നു എംഎൽഎയുടെ പ്രതികരണം. അതേസമയം, ലോകാവസാനം വരെ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കില്ലെന്നും മറിച്ച് സങ്കൽപ്പിക്കുന്നവരുടെ സ്വപ്നങ്ങൾ ഒരിക്കലും സാക്ഷാത്കരിക്കപ്പെടില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. അയോധ്യക്ക് സമീപമുള്ള ബരാബങ്കി ജില്ലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു യോഗി.
Adjust Story Font
16
