'ലോകാവസാനം വരെ ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കില്ല'; യോഗി ആദിത്യനാഥ്
നരേന്ദ്രമോദി അയോധ്യയിലെ രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയത് സനാതന ധർമ്മത്തിന്റെ പ്രതീകമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു

ലഖ്‌നൗ: ലോകാവസാനം വരെ ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കില്ലെന്നും മറിച്ച് സങ്കൽപ്പിക്കുന്നവരുടെ സ്വപ്നങ്ങൾ ഒരിക്കലും സാക്ഷാത്കരിക്കപ്പെടില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയുടെ സമീപമുള്ള ജില്ലയായ ബരാബങ്കിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"രാം ലല്ലയ്ക്ക് വേണ്ടി ഞങ്ങൾ വരുമെന്നും അതേ സ്ഥലത്ത് ക്ഷേത്രം പണിയുമെന്നും ഞങ്ങൾ പറഞ്ഞിരുന്നു, അതിൽ എന്തെങ്കിലും സംശയമുണ്ടോ?" പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാറാണ് ഞങ്ങളുടേത്. കാവി പതാക എന്നും രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളും. പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെ രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയത് സനാതന ധർമ്മത്തിന്റെ പ്രതീകമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രം ഭഗവാൻ രാമനെ ഓർക്കുകയും അല്ലാത്തപ്പോൾ മറക്കുകയും ചെയ്യുന്നവർ അവസരവാദികളാണ്..''യോഗി പറഞ്ഞു.
'ഖിയാമത്ത് നാളിൽ ബാബരി മസ്ജിദ് പുനർനിർമിക്കപ്പെടുമെന്ന് സ്വപ്‌നം കാണുന്നവരുടെ ആഗ്രഹം ഒരിക്കലും സഫലമാകില്ല. ആ ദിവസം ഒരിക്കലും വരില്ല'..യോഗി പറഞ്ഞു. ആരെങ്കിലും നിയമം ലംഘിച്ചാൽ അവർക്ക് സ്വർഗത്തിന്റെ പാതയല്ല,മറിച്ച് നരകത്തിന്റെ പാതയാകും ലഭിക്കുകയെന്നും യോഗി മുന്നറിയിപ്പ് നൽകി.
"ഈ 500 വർഷത്തിനിടയിൽ നിരവധി രാജാക്കന്മാരും ചക്രവർത്തിമാരും വന്നിട്ടുണ്ട്, നിരവധി സർക്കാരുകൾ വന്നിട്ടുണ്ട്. 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടി, 1952 ലെ ആദ്യ തെരഞ്ഞെടുപ്പിന് ശേഷം സർക്കാരുകൾ രൂപീകരിച്ചു. പക്ഷേ, രാമന്റെ ജന്മസ്ഥലത്ത് ഒരു ക്ഷേത്രം പണിയുക എന്ന ആശയം അവർക്ക് ഒരിക്കലും തോന്നിയില്ല. ചിലർ അവസരവാദ മനോഭാവം സ്വീകരിക്കുന്നു. ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ അവർ രാമനെ ഓർക്കുകയും പിന്നീട് മറക്കുകയും ചെയ്യുന്നു. അതിനാൽ, ഭഗവാൻ രാമനും ഇപ്പോൾ അവരെ മറന്നു. റാം ദ്രോഹികൾക്ക് എവിടെയും സ്ഥാനമില്ല". യോഗി പറഞ്ഞു.
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബാബരി മസ്ജിദിന്റെ മാതൃകയിലുള്ള പള്ളി നിർമ്മിക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു രക്ഷാ പരിഷത്തിന്‍റെ നേതൃത്വത്തില്‍ ലഖ്‌നൗവിൽ നിന്ന് "ചലോ മുർഷിദാബാദ് യാത്ര" ആരംഭിച്ച പശ്ചാത്തലത്തിലാണ് ആദിത്യനാഥിന്റെ പരാമർശം. തൃണമൂൽ കോൺഗ്രസ് എംഎൽഎ കൂടിയായ ഹുമയൂൺ കബീർ, ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് ബാബറി 2.0 യുടെ നിർമ്മാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് വിശ്വഹിന്ദു രക്ഷാ പരിഷത്ത് ഉത്തർപ്രദേശിലെ ജനങ്ങളോട് മുർഷിദാബാദിലേക്ക് മാർച്ച് നടത്താന്‍ ആഹ്വാനം ചെയ്തത്.
Adjust Story Font
16

