ബംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം, പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ
ആർസിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്താണ് ദുരന്തമുണ്ടായത്

ബംഗളൂരു: റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ(ആര്‍സിബി) ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്.
പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാനസർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടത്തില്‍ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 45ലേറെ പേര്‍ക്ക് പരിക്കേറ്റു.
''വിജയാഘോഷങ്ങളിൽ പങ്കെടുക്കാന്‍ ഇത്രയും വലിയ ജനക്കൂട്ടം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 35,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയമാണ്. രണ്ട് മുതല്‍ മൂന്ന് ലക്ഷത്തിലേറെ ആളുകളാണ് സ്റ്റേഡിയത്തിന് മുന്നില്‍ തടിച്ചുകൂടിയത്''- സിദ്ധരാമയ്യ വ്യക്തമാക്കി.
ആർസിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്താണ് ദുരന്തമുണ്ടായത്. സ്റ്റേഡിയത്തിൽ ഉൾകൊള്ളാവുന്നതിലും അപ്പുറം ആളുകൾ പുറത്ത് ഗേറ്റിന് മുന്നിൽ തടിച്ചുകൂടിയിരുന്നു.
ഇവിടെയാണ് ദുരന്തം സംഭവിച്ചത്. ബുധനാഴ്ച ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വന്‍ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ടീമിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ഇവിടേക്ക് എത്തിച്ചേര്‍ന്നത്. ഇത് വലിയ തിക്കും തിരക്കിനും ഇടയാക്കി. ബംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ജനക്കൂട്ടം ദൃശ്യമായിരുന്നു. ആളുകള്‍ വന്‍ തോതില്‍ എത്തിച്ചേരുന്നതു സംബന്ധിച്ച് പൊലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിക്ടറി പരേഡടക്കം നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

