Quantcast

ബംഗാളിൽ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നത് ബിജെപിയും ആർഎസ്എസും: മമത ബാനർജി

''അക്രമത്തെ കുറിച്ച് ബിജെപിയും ആർഎസ്എസും നുണകൾ പ്രചരിപ്പിച്ചു. അവരുടെ പ്രകോപനങ്ങളിൽ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കണം''

MediaOne Logo

Web Desk

  • Published:

    20 April 2025 8:14 AM IST

ബംഗാളിൽ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നത് ബിജെപിയും ആർഎസ്എസും: മമത ബാനർജി
X

കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ ബംഗാളിലെ സംഘർഷങ്ങളിൽ ബിജെപിയെയും ആർഎസ്എസിനേയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. അക്രമത്തെ കുറിച്ച് ബിജെപിയും ആർഎസ്എസും നുണകൾ പ്രചരിപ്പിച്ചെന്ന് മമത ആരോപിച്ചു. ബംഗാൾ ഗവർണർ സർക്കാരിനെ വിമർശിച്ചതിന് പിന്നാലെയായിരുന്നു മമതയുടെ പ്രതികരണം.

''പശ്ചിമ ബംഗാളിൽ വർഗീയ കലാപത്തിന് പ്രേരിപ്പിക്കുന്നത് ആർഎസ്എസും ബിജെപിയുമാണ്. അവരുടെ പ്രകോപനങ്ങളിൽ കുടുങ്ങാതിരിക്കാൻ സംസ്ഥാനത്തെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം''- മമത പറഞ്ഞു. ആർ‌എസ്‌എസ്-ബിജെപി കൂട്ടുകെട്ട് കലാപങ്ങളുണ്ടാകാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അത് എല്ലാവരെയും ബാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

''ഞങ്ങൾക്ക് എല്ലാവരും വേണം, ഒരുമിച്ച് നിൽക്കണം. കലാപങ്ങൾക്ക് എതിരെയാണ് ഞങ്ങളുടെ നീക്കം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി അവർ (ആർ‌എസ്‌എസ്-ബിജെപി) നമ്മളെ വിഭജിക്കാൻ ആഗ്രഹിക്കുന്നു''- മമത കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് മുർഷിദാബാദിലെ സംഘർഷ ബാധിത മേഖല സന്ദർശിച്ചിരുന്നത്. കൊൽക്കത്തയിൽ നിന്നും ട്രെയിൻ വഴി മാൾഡയിൽ എത്തിയ ഗവർണർ കലാപത്തിന്റെ ഇരകളുമായി സംസാരിച്ചു. സാഹചര്യങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ കോടതി വിലക്കിയിട്ടും, തന്റെ പദവി ദുരുപയോഗം ചെയ്താണ് ഗവർണറുടെ സന്ദർശനമെന്നും വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ബിജെപിക്ക് അവസരം നൽകുകയാണ് ലക്ഷ്യമെന്നും കോൺഗ്രസ് വിമർശിച്ചു. ഇതിനിടെ വഖഫ് പ്രതിഷേധങ്ങളിൽ ബംഗാളിൽ നടന്ന അതിക്രമങ്ങളിൽ മനുഷ്യാവകാശ കമ്മീഷൻ ഉടൻ റിപ്പോർട്ട് നല്‍കും.

TAGS :

Next Story