Quantcast

'കർഷകരെ ആക്രമിക്കുന്നതിന് തുല്യം'; ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ അഖിലേഷ് യാദവ്

'ബിജെപിയും അവരുമായി സഹകരിക്കുന്നവരും സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും വിദേശ ശക്തികളെ സഹായിക്കാൻ നിലകൊള്ളുന്നവരാണ് '

MediaOne Logo
കർഷകരെ ആക്രമിക്കുന്നതിന് തുല്യം; ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ അഖിലേഷ് യാദവ്
X

ലഖ്‌നൗ: ഇന്ത്യ-യുഎസ് വ്യാപാരകരാറിനെതിരെ രൂക്ഷ പ്രതികരണവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. 70 ശതമാനത്തിലേറെ ജനങ്ങൾ കൃഷിയെ ആശ്രയിക്കുന്ന രാജ്യത്തിന്റെ വിപണി അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് തുറന്നു കൊടുക്കാനുള്ള നീക്കം കർഷകരെ ആക്രമിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 18 ശതമാനമാക്കി കുറച്ചുവെന്നും ഇന്ത്യ അമേരിക്കയുമായി വ്യാപാര കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രൂക്ഷ പ്രതികരണവുമായി അഖിലേഷ് രംഗത്തെത്തിയത്.

ബിജെപിയും അവരുമായി സഹകരിക്കുന്നവരും സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും വിദേശ ശക്തികളെ സഹായിക്കാൻ നിലകൊള്ളുന്നവരാണ്. രാജ്യത്തിൻ്റെ സാമ്പത്തികാവസ്ഥ പണയം വെച്ചതിലൂടെ ബിജെപിയും നേതാക്കളും എത്ര കമ്മീഷൻ പറ്റി എന്നും അഖിലേഷ് ചോദിക്കുന്നു. പുതിയ നയം കർഷകരെ മാത്രമല്ല, ഇടത്തരക്കാരെയും ദരിദ്രരെയും ഒരുപോലെ ബാധിക്കും. കാർഷിക ഉൽപ്പന്നങ്ങളുടെയും ധാന്യങ്ങളുടെയും മേഖലയിൽ വൻകിട കമ്പനികളുടെ കടന്നുകയറ്റം വിലക്കയറ്റത്തിന് കാരണമാകും. പുതിയൊരു വിഭാഗം ഇടനിലക്കാരെ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

കർഷകരുടെ വരുമാനം ക്രമേണ കുറയ്ക്കാനും അവരെ കൃഷിഭൂമി വൻകിട കോർപ്പറേറ്റുകൾക്ക് വിൽക്കാൻ പ്രേരിപ്പിക്കാനുമാണ് ബിജെപി നീക്കം. ഭൂമി പിടിച്ചെടുക്കുക എന്നതാണ് ബിജെപിയുടെ ആത്യന്തിക ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. വളത്തിനായി ക്യൂ നിൽക്കേണ്ടി വരുന്നതും അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്നതുമായ കർഷകർ ഇനി സർക്കാരിന്റെ ഇത്തരം നടപടികൾ സഹിക്കില്ലെന്ന് അഖിലേഷ് പറഞ്ഞു. 'ബിജെപിയെ മാറ്റുക, കൃഷിയെയും കർഷകരെയും രക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

TAGS :

Next Story