എസ്ഐആർ: മുസ്‌ലിംകളുടെ പേരുവെട്ടാൻ ബിജെപി നേതാവ് ഫോം 7 സമർപ്പിച്ചതായി പരാതി
വോട്ട് നീക്കം ചെയ്യാനുള്ള ഫോം 7 ഉപയോഗിച്ചാണ് പ്രാദേശിക ബിജെപി നേതാവായ വിക്രം പാട്ടീൽ നിരവധി പേരുടെ പേര് വെട്ടാൻ അപേക്ഷ സമർപ്പിച്ചത്

- Published:
5 Feb 2026 11:23 AM IST

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ബിജെപി നേതാവ് മുസ്‌ലിംകളുടെ വോട്ടുവെട്ടാൻ ശ്രമിച്ചതായി പരാതി. വോട്ട് നീക്കം ചെയ്യാനുള്ള ഫോം 7 ഉപയോഗിച്ചാണ് പ്രാദേശിക ബിജെപി നേതാവായ വിക്രം പാട്ടീൽ നിരവധി പേരുടെ പേര് വെട്ടാൻ അപേക്ഷ സമർപ്പിച്ചത്. 100 ഓളം പേരാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.
ഫോം 7 ഉപയോഗിച്ച് സമർപ്പിച്ച നിരവധി അപേക്ഷാ ഫോമുകളില്‍ വിക്രം പാട്ടീലിന്റെ പേരും മൊബൈല്‍ നമ്പറുമാണ് കൊടുത്തിട്ടുള്ളത്. ഫോം 7ൽ സമർപ്പിച്ച ഒപ്പും 2021ലെ സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിക്രം പാട്ടീലിന്റെ ഒപ്പും സമാനമാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. ആളുകൾ മരണപ്പെട്ടുവെന്ന് കാണിച്ചാണ് ഇയാൾ വോട്ട് നീക്കാൻ അപേക്ഷ സമർപ്പിച്ചത്.
എസ്‌ഐആർ പ്രക്രിയയുടെ ബന്ധപ്പെട്ട് 2025 ഡിസംബര്‍ 19ന് കരട് പട്ടിക പുറത്തിറക്കിയ ശേഷം, അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കുന്നതിന് 2026 ജനുവരി 18 വരെ സമയം നല്‍കിയിരുന്നു. ഈ കാലയളവിൽ ബിജെപി ലോക്കൽ നേതാക്കൾ ഫോം 7 അപേക്ഷകള്‍ ഉപയോഗിച്ച് വ്യാപകമായി മുസ്‌ലിം വോട്ടുകൾ നീക്കം ചെയ്യുന്നതായി പല സ്ഥലങ്ങളിൽ നിന്നും പരാതി ഉയർന്നിരുന്നു.
വാർത്ത പ്രചരിച്ചതിനെ തുടർന്ന് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ലാബത്പുരയിലെ വോട്ടര്‍മാര്‍ അവരുടെ പേരുകളുടെ അവസ്ഥ പരിശോധിച്ചപ്പോൾ 118 പേരുടെ വോട്ടുകളാണ് മരണപ്പെട്ടുവെന്ന് കാണിച്ച് നീക്കം ചെയ്യാൻ അപേക്ഷിച്ചിരിക്കുന്നത്. ഇതിനെ തുടർന്നാണ് ലാബത്പുരയിലെ ആളുകൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കരട് വോട്ടര്‍പട്ടികയിൽ തങ്ങളുടെ പേരുകൾ ഉള്‍പ്പെട്ടിരുന്നുവെന്നും എന്നാല്‍ പ്രദേശത്തെ ബിജെപി കോര്‍പറേറ്ററായ വിക്രം പാട്ടീല്‍ ഫോം 7 പൂരിപ്പിച്ച് നല്‍കുകയായിരുന്നു എന്നും നാട്ടുകാർ പരാതിപ്പെട്ടു. എന്നാൽ വിഷയത്തിൽ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.
Adjust Story Font
16
