മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായുള്ള സുനേത്രയുടെ സത്യപ്രതിജ്ഞ: ബുദ്ധികേന്ദ്രം ബിജെപിയെന്ന് ശിവസേന
അജിത് പവാറിന്റെ മരണശേഷം പവാർ കുടുംബത്തിലും മഹാരാഷ്ട്ര രാഷ്ട്രീയത്തിലും സങ്കീർണ്ണതകൾ വർദ്ധിച്ചിട്ടുണ്ടെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടരുതെന്ന് പലരും ആഗ്രഹിക്കുന്നുണ്ടെന്നും സാമ്ന

- Published:
3 Feb 2026 10:04 AM IST

മുംബൈ: മഹാരാഷ്ട്രയില്‍ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നിലെ സൂത്രധാരന്‍ ബിജെപി നേതൃത്വമാണെന്നാരോപിച്ച് ഉദ്ധവ് വിഭാഗം ശിവസേന. എൻസിപിയുടെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ലയനം ബിജെപി നേതൃത്വവും എൻസിപി നേതാക്കളായ സുനിൽ തട്കരെയും പ്രഫുൽ പട്ടേലും ആഗ്രഹിക്കുന്നില്ലെന്നും മുഖപത്രമായ സാമ്നയിലെഴുതിയ എഡിറ്റോറിയലിലൂടെ ശിവസേന ആരോപിക്കുന്നു.
ഭർത്താവ് അജിത് പവാർ അന്തരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
പൂനെ ജില്ലയിലെ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാറും കൂടെയുണ്ടായിരുന്നവരും കൊല്ലപ്പെടുന്നത്. മരിച്ച് മൂന്ന് ദിവസം തികയുന്നതിന് മുൻപ് തന്നെ, സുനേത്ര സംസ്ഥാനത്തെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇത്ര വേഗത്തിൽ സത്യപ്രതിജ്ഞ നടന്നതിനെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതില്‍ ബിജെപിക്ക് പങ്കുണ്ടെന്നാണ് സാമ്ന ആരോപിക്കുന്നത്.
സത്യപ്രതിജ്ഞയെക്കുറിച്ച് തന്നോട് ആരും ഒന്നും പറഞ്ഞില്ലെന്ന് അജിത് പവാറിന്റെ രാഷ്ട്രീയ ഗുരുവും എൻസിപി (എസ്‌പി) അധ്യക്ഷനുമായ ശരത് പവാർ വ്യക്തമാക്കിയിരുന്നു.
''സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ആരുടെ താല്പര്യപ്രകാരമാണെന്ന ചോദ്യമാണ് മഹാരാഷ്ട്രയ്ക്ക് മുന്നിലുള്ളത്. ശരത് പവാറോ, എൻസിപി (എസ്‌പി) വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെയോ, പവാർ കുടുംബത്തിലെ മറ്റ് അംഗങ്ങളോ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ബാരാമതിയിൽ നിന്നും സത്യപ്രതിജ്ഞയ്ക്കായി മുംബൈയിലേക്ക് പോകുകയാണെന്നതിനെക്കുറിച്ച് സുനേത്ര ചെറിയൊരു സൂചന പോലും നൽകിയില്ല. ഈ രാഷ്ട്രീയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ബിജെപി നേതൃത്വമാണ്''- എഡിറ്റോറിയലില്‍ പറയുന്നു.
അജിത് പവാറിന്റെ മരണശേഷം പവാർ കുടുംബത്തിലും മഹാരാഷ്ട്ര രാഷ്ട്രീയത്തിലും സങ്കീർണ്ണതകൾ വർദ്ധിച്ചിട്ടുണ്ടെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടരുതെന്ന് പലരും ആഗ്രഹിക്കുന്നുണ്ടെന്നും സാമ്ന വ്യക്തമാക്കുന്നു.
Adjust Story Font
16
