ഡ്യൂട്ടിയിലുള്ള വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം, വെടിവെച്ചു കൊല്ലുമെന്ന് ഭീഷണി; യുവമോർച്ച നേതാവിനെതിരെ പരാതി
പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു

- Published:
3 July 2026 8:22 PM IST

ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ മെഡിക്കൽ കോളേജിൽ രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ യുവമോർച്ച സംസ്ഥാന നിർവാഹക സമിതി അംഗം അപമാനിക്കുകയും വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്ന് ജൂനിയർ ഡോക്ടേഴ്‌സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ബിജെപി സംസ്ഥാന യുവമോർച്ച നിർവാഹക സമിതി അംഗമായ അനിൽ ശ്രീവാസ്തവ (അനിൽ പിപ്ര), ഇയാളുടെ കൂട്ടാളി എന്നിവർക്കെതിരെ സാഗർ പോലീസ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ സാഗറിലെ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജിലാണ് സംഭവം. ലക്ഷ്മി തിവാരി എന്ന രോഗിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ചികിത്സയുമായി ബന്ധപ്പെട്ട് നിരന്തരം ഫോൺ കോളുകൾ വന്നിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ചികിത്സ പുരോഗമിക്കുന്നതിനിടെ രോഗിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ മെഡിക്കൽ ജീവനക്കാരോട് മോശമായി പെരുമാറാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയായ അനിൽ ശ്രീവാസ്തവ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചതെന്നും ആശുപത്രിക്ക് പുറത്തിറങ്ങിയാൽ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും വനിതാ ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നു. നഴ്‌സിങ് ജീവനക്കാരും പ്രതികൾക്കെതിരെ ഭീഷണിയുൾപ്പെടെയുള്ള പരാതികൾ ഉന്നയിച്ചിട്ടുണ്ട്.
വനിതാ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് രണ്ട് പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് നരേന്ദ്ര സോളങ്കി പറഞ്ഞു.
സംഭവത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ഡോക്ടർമാരും നഴ്‌സിങ് ജീവനക്കാരും ജോലി ബഹിഷ്‌കരിക്കുകയും ആശുപത്രിയുടെ പ്രധാന കവാടം ഉപരോധിക്കുകയും ചെയ്തു. ഇത് മണിക്കൂറുകളോളം രോഗികളെയും അവരുടെ ബന്ധുക്കളെയും ദുരിതത്തിലാക്കി.
സംഭവം നടന്നയുടൻ പോലീസിനെയും ആശുപത്രി അധികൃതരെയും വിവരമറിയിച്ചിട്ടും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുങ്ങിയതായി ഡോക്ടർമാർ ആരോപിച്ചു. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ രോഗിയെയും കൂടെയുള്ളവരെയും കാമ്പസിന് പുറത്തേക്ക് കൊണ്ടുപോയെന്നും, പിന്നീട് എത്തിയ പൊലീസ് നടപടിയൊന്നും എടുക്കാതെ മടങ്ങുകയാണുണ്ടായതെന്നും ജീവനക്കാർ ആരോപിക്കുന്നു. സർക്കാർ ആശുപത്രികളിൽ, പ്രത്യേകിച്ച് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർമാരുടെ സുരക്ഷയെക്കുറിച്ച് ഈ സംഭവം ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായി മെഡിക്കൽ ജീവനക്കാർ പ്രതികരിച്ചു.
Adjust Story Font
16
