ധർമസ്ഥല സ്വാശ്രയ സംഘം വനിത പ്രതിനിധിക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്
ബിജെപി നേതാവായ നവീൻ ചന്ദ്ര ഷെട്ടി രട്ടടിക്കെതിരെയാണ് പരാതി

മംഗളൂരു: ധർമസ്ഥല സ്വാശ്രയ സംഘത്തിലെ വനിതാ പ്രതിനിധിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ബിജെപി നേതാവും രട്ടടി ശ്രീരട്ടേശ്വര ക്ഷേത്ര ഭരണസമിതി പ്രസിഡന്റുമായ നവീൻ ചന്ദ്ര ഷെട്ടി രട്ടടിക്കെതിരെ അമാസെബൈലു പൊലീസ് കേസെടുത്തു. ധർമസ്ഥല ധർമ രക്ഷണ യാത്രയുടെ തയ്യാറെടുപ്പ് യോഗത്തിലേക്ക് ക്ഷണിക്കാൻ റാട്ടടി ഗ്രാമത്തിൽ നിന്നുള്ള പ്രതിനിധിയായ 29 കാരി ഈ മാസം രണ്ടിന് ഷെട്ടിയുടെ വീട്ടിൽ ചെന്നപ്പോഴാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.
ഉച്ചയോടെ ഷെട്ടി തന്റെ വസതിയിലേക്ക് വരാൻ ആവശ്യപ്പെട്ടതായി പരാതിയിൽ ആരോപിക്കുന്നു. മണിമാക്കിയിലുള്ള വീട് സന്ദർശിച്ചപ്പോൾ ഷെട്ടി കസേരയിൽ ഇരിക്കുകയായിരുന്നു. ക്ഷണക്കത്ത് നൽകിയ ശേഷം, ഷെട്ടി മോശമായി പെരുമാറി. പോകാൻ ഒരുങ്ങുമ്പോൾ, ഷെട്ടി യുവതിയെ നിർബന്ധിച്ച് തന്റെ അരികിൽ ഇരുത്തി, ചേർത്തുപിടിച്ച്, കവിളിൽ ചുംബിച്ചു. ഞെട്ടിപ്പോയ യുവതി പോകാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് തിരികെ വരാൻ ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.
സംഭവത്തെ സിപിഎം ഉഡുപ്പി ജില്ലാ കമ്മിറ്റി അപലപിച്ചു. കുന്താപുരം എംഎൽഎ കിരൺ കുമാർ കോഡ്ഗി ഷെട്ടിയെ സംരക്ഷിക്കാനും കേസ് അവസാനിപ്പിക്കാൻ അധികാരികളിൽ സമ്മർദം ചെലുത്താനും ശ്രമിക്കുന്നുവെന്നും പാർട്ടി ആരോപിച്ചു. അതിജീവിത തന്നെ പരാതി നൽകിയതിനാൽ, നീതി ഉറപ്പാക്കാൻ പൊലീസ് ഉടൻ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് കല്ലഗർ പറഞ്ഞു.
Adjust Story Font
16

