Quantcast

വ്യാജ രേഖകള്‍ ഉപയോഗിച്ചു പാസ്‌പോര്‍ട്ട് നിര്‍മ്മിച്ചു; പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കൈക്കൂലി വാങ്ങിയാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് നല്‍കിയത്

MediaOne Logo

Web Desk

  • Published:

    29 May 2025 2:32 PM IST

വ്യാജ രേഖകള്‍ ഉപയോഗിച്ചു പാസ്‌പോര്‍ട്ട് നിര്‍മ്മിച്ചു; പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
X

മുംബൈ: വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മിച്ചു നല്‍കിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. മുംബൈ ലോവര്‍ പരേല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേരെയാണ് സിബിഐ അറസ്റ്റുചെയ്തത്. കൈക്കൂലി വാങ്ങിയാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് നല്‍കിയിരുന്നത്. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ അസിസ്റ്റന്റ് വെരിഫിക്കേഷന്‍ ഓഫീസറായ അക്ഷയ് കുമാര്‍ മീന, എജന്റ് ബാവേഷ് ശാന്തിലാല്‍ സിങ് എന്നിവരെയാണ് സിബിഐ അറസ്റ്റുചെയ്തത്.

2023- 2024 കാലഘട്ടത്തിലാണ് ഇവര്‍ ഗൂഢാലോചന നടത്തി സാമ്പത്തിക നേട്ടത്തിനായി പാസ്‌പോര്‍ട്ട് അനുബന്ധ ജോലികള്‍ ചെയ്തത് എന്നാണ് എഫ് ഐ ആര്‍. വ്യാജ രേഖകള്‍ ഉപയോഗിച്ച് വ്യാപകമായി ഇവര്‍ പാസ്‌പോര്‍ട്ട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കി. വ്യാജമായി നിര്‍മ്മിച്ച ആധാര്‍കാര്‍ഡ് കോപ്പി, പാന്‍കാര്‍ഡ് കോപ്പി, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ജനനസര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ സമര്‍പ്പിച്ച ഏഴ്‌പേര്‍ക്കാണ് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും പാസ്‌പോര്‍ട്ട് നല്‍കിയത്.

എല്ലാ രേഖകളും കെട്ടിച്ചമച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ വ്യാജ പാസ്‌പോര്‍ട്ട് അപേക്ഷകരുമായി പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരനും ഏജന്റും നടത്തിയ വാട്‌സാപ്പ് ചാറ്റുകളും ഫോണ്‍കോളുകളും അന്വോഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതില്‍ നിന്നും ലഭ്യമായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പാസ്‌പോര്‍ട്ടില്‍ അപേക്ഷകര്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ തെറ്റാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തത്കാല്‍ സ്‌കീം പ്രകാരം അനുവധിച്ച പാസ്‌പോര്‍ട്ടുകള്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് പൊലീസ് വെറിഫിക്കേഷന്‍ റിപ്പോര്‍ട്ടുകളിലൂടെയാണ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജൂണ്‍ രണ്ട് വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.

TAGS :

Next Story