പത്താം ക്ലാസ് വാർഷിക പരീക്ഷ രണ്ടുതവണ; അടിമുടി മാറ്റത്തിനൊരുങ്ങി സിബിഎസ്ഇ
ആദ്യഘട്ട പരീക്ഷയില്‍ ഒന്നു മുതല്‍ അഞ്ചു വരെ വിഷയങ്ങളില്‍ പരാജയപ്പെടുന്നവര്‍ക്ക് ഇംപ്രൂവ്‌മെന്റ് വിഭാഗത്തില്‍ രണ്ടാംഘട്ട പരീക്ഷയെഴുതാം

ന്യൂഡല്‍ഹി: 2026 അധ്യയന വർഷം മുതൽ പത്താം ക്ലാസിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താൻ സിബിഎസ്ഇ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിദ്യാര്‍ഥികള്‍ക്ക് രണ്ട് പൊതുപരീക്ഷ നിര്‍ദേശിക്കുന്ന കരട് മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി. ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാം.
കരട് മാനദണ്ഡങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. മാർച്ച് ഒൻപത് വരെ പൊതുജനത്തിന് അഭിപ്രായം അറിയിക്കാം. അതിനുശേഷം നയത്തിന് അന്തിമരൂപം നൽകും. പരീക്ഷാ രീതി 2026ൽ ആരംഭിക്കുമെന്നാണ് സൂചന. ആദ്യഘട്ടം ഫെബ്രുവരി 17 മുതൽ മാർച്ച് ആറ് വരെയും രണ്ടാം ഘട്ടം മെയ് അഞ്ച് മുതൽ 20 വരെയും നടക്കും. രണ്ട് ഘട്ടങ്ങളിലും പരീക്ഷാ കാലയളവ് 16-18 ദിവസമായി ചുരുക്കും. നിലവിലെ 32 ദിവസത്തെ ദൈര്‍ഘ്യത്തിന്റെ പകുതിയായാണ് ചുരുങ്ങുക. രണ്ട് പരീക്ഷകളും നിലവിലുള്ള മുഴുവൻ സിലബസും പാഠപുസ്തകങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നടത്തുന്നത്.
രണ്ടാംഘട്ട പരീക്ഷ എല്ലാവര്‍ക്കും നിര്‍ബന്ധമില്ല. ഫലം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ എഴുതിയാല്‍ മതിയാകും. ആദ്യഘട്ട പരീക്ഷയില്‍ ഒന്നു മുതല്‍ അഞ്ചു വരെ വിഷയങ്ങളില്‍ പരാജയപ്പെടുന്നവര്‍ക്ക് ഇംപ്രൂവ്‌മെന്റ് വിഭാഗത്തില്‍ രണ്ടാംഘട്ട പരീക്ഷയെഴുതാം. ബോര്‍ഡ് പരീക്ഷയില്‍ വിജയിക്കാത്തവര്‍ക്കായി പ്രത്യേകം സപ്ലിമെന്ററി പരീക്ഷകളുണ്ടാകില്ല. രണ്ടാംഘട്ടം മാത്രമെഴുതുന്നവര്‍ക്ക് ഇംപ്രൂവ്‌മെന്റിന് അവസരമില്ല. ഇവര്‍ക്ക് അടുത്ത വര്‍ഷത്തെ ആദ്യഘട്ട പരീക്ഷ എഴുതാമെങ്കിലും ആ വർഷത്തെ സിലബസ് മാറ്റങ്ങള്‍ ബാധകമാകും.
Adjust Story Font
16

