എഫ്‌സിആർഎ ഭേദഗതി ബില്ല്: സഭാ നേതൃത്വവുമായി ഇനി ചർച്ചയില്ലെന്ന് കേന്ദ്രം
വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക മാത്രമാണ് നിയമഭേദഗതിയുടെ ലക്ഷ്യമെന്നും കോൺഗ്രസും സിപിഎമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (FCRA) ഭേദഗതി ബില്ലിൽ ക്രൈസ്തവ സഭാ നേതൃത്വവുമായി ഇനി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക മാത്രമാണ് നിയമഭേദഗതിയുടെ ലക്ഷ്യമെന്നും കോൺഗ്രസും സിപിഎമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ഇരു പാർട്ടികളും ചേർന്ന് നടത്തുന്ന നുണപ്രചാരണങ്ങളാണ് ക്രൈസ്തവ സമൂഹത്തിനിടയിൽ അനാവശ്യമായ ആശങ്കകൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
എന്നാൽ കേന്ദ്രമന്ത്രിയുടെ അവകാശവാദങ്ങൾ പൂർണമായും തള്ളിക്കൊണ്ട് സിബിസിഐ (CBCI) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യൂ കോയിക്കൽ രംഗത്തെത്തി. മന്ത്രി പറയുന്നത് സത്യവിരുദ്ധമാണെന്നും സഭ ഉയർത്തുന്ന ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സഭാ നേതൃത്വവും കേന്ദ്രവും തമ്മിലുള്ള ഈ തർക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
കേരളത്തിലെ ബിജെപി ഘടകത്തെ സംബന്ധിച്ചിടത്തോളം ഈ കേന്ദ്ര നിലപാട് വലിയ തിരിച്ചടിയായിരിക്കുകയാണ്. നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ മേഖലകളിൽ നിന്നുയരുന്ന പ്രതിഷേധം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ഭയത്തിലാണ് സംസ്ഥാന നേതാക്കൾ. ക്രൈസ്തവ വോട്ടുകൾ കൂടി സമാഹരിച്ച് മികച്ച വിജയം നേടാമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് മേൽ ഈ പുതിയ വിവാദം ആശങ്ക ഉയർത്തുന്നു.
ഇന്ത്യയിലെ സർക്കാരിതര സംഘടനകൾക്ക് (NGOs) ലഭിക്കുന്ന വിദേശ ധനസഹായത്തിന്മേൽ സർക്കാരിനുള്ള നിയന്ത്രണം കൂടുതൽ ശക്തമാക്കുക എന്നതാണ് വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്ല്, 2026 ലക്ഷ്യമിടുന്നത്. 2026 മാർച്ച് 25ന് ലോക്‌സഭയിൽ അവതരിപ്പിക്കപ്പെട്ട ഈ ബില്ല്, വിദേശത്തുനിന്നുള്ള ഫണ്ടുകൾ എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് കർശനമായ മേൽനോട്ടം ഉറപ്പാക്കാൻ ഉദേശിച്ചുള്ളതാണ്.
ഈ ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട നിർദേശങ്ങളിലൊന്ന് ഒരു 'ഡെസിഗ്നേറ്റഡ് അതോറിറ്റി' (Designated Authority) രൂപീകരിക്കുന്നു എന്നതാണ്. ഏതെങ്കിലും എൻജിഒകളുടെ ലൈസൻസ് സർക്കാർ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താൽ, അത്തരം സംഘടനകളുടെ ആസ്തികൾ നിയന്ത്രിക്കാനോ കണ്ടുകെട്ടാനോ ഉള്ള അധികാരം ഈ അതോറിറ്റിക്കുണ്ടായിരിക്കും.
Adjust Story Font
16

