ടിഎംസി എംഎല്‍എമാരുടെ വ്യാജ ഒപ്പ് കേസ്: മമത ബാനർജിയുടെ വസതിയിൽ സിഐഡി
പാർട്ടിയിൽ ആഭ്യന്തര കലഹവും പരസ്യമായ ഭിന്നതയും രൂക്ഷമായിരിക്കുന്നതിനിടയിലാണ് മമത ബാനർജിയെ കൂടുതൽ പ്രതിരോധത്തിലാക്കി സിഐഡിയുടെ നിർണായക നീക്കം

- Published:
9 Jun 2026 5:34 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വസതിയിൽ സിഐഡി സംഘം. വ്യാജരേഖാ കേസ് അന്വേഷിക്കുന്ന സിഐഡി സംഘമാണ് കൊൽക്കത്തയിലെ മമതയുടെ വസതിയിൽ എത്തിയത്. പ്രതിപക്ഷ നേതാവിനെ നിയോഗിച്ച ടിഎംസി കത്തിലെ ഒപ്പുകൾ വ്യാജമെന്ന പരാതിയാണ് സിഐഡി അന്വേഷിക്കുന്നത്.
പാർട്ടിയിൽ ആഭ്യന്തര കലഹവും പരസ്യമായ ഭിന്നതയും രൂക്ഷമായിരിക്കുന്നതിനിടയിലാണ് മമത ബാനർജിയെ കൂടുതൽ പ്രതിരോധത്തിലാക്കി സിഐഡിയുടെ നിർണായക നീക്കം.
നിയമസഭാ പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചട്ടോപാധ്യായയെ തെരഞ്ഞെടുത്തത് അംഗീകരിച്ചുകൊണ്ട് സ്പീക്കർക്ക് നൽകിയ ഔദ്യോഗിക കത്തിലാണ് തൃണമൂൽ എംഎൽഎമാരുടെ വ്യാജ ഒപ്പുകൾ ഉപയോഗിച്ചതായി ആരോപണം ഉയർന്നിട്ടുള്ളത്. തൃണമൂൽ കോൺഗ്രസിന്റെ രണ്ട് എംഎൽഎമാരായ ഋതബ്രത ബാനർജിയും സന്തീപൻ സാഹയും സ്പീക്കര്‍ക്ക് നൽകിയ പരാതിയെത്തുടർന്നാണ് സിഐഡി അന്വേഷണത്തിലേക്ക് എത്തിയത്.
മെയ് 6ന് നടന്ന പാർട്ടി യോഗത്തിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് യാതൊരുവിധ പ്രമേയവും പാസാക്കിയിരുന്നില്ലെന്നും, മെയ് 19നാണ് തങ്ങൾ യോഗത്തിന്റെ മിനിറ്റ്സ് ബുക്കിൽ ഒപ്പിട്ടതെന്നും ഇരുവരും മെയ് 27ന് സ്പീക്കറെ അറിയിക്കുകയായിരുന്നു. സ്പീക്കർക്ക് പാർട്ടി നൽകിയ മെയ് 6ലെ പ്രമേയം പൂർണ്ണമായും വ്യാജമായി നിർമ്മിച്ചതാണെന്നും എംഎൽഎമാർ ചൂണ്ടിക്കാണിച്ചിരുന്നു.
മൂന്ന് സിഐഡി സംഘങ്ങളാണ് ഒരേസമയം പരിശോധന നടത്തുന്നത്. ഒരു സംഘം മമത ബാനർജിയുടെ വസതിയിലാണ് പരിശോധന നടത്തുന്നത്. മറ്റൊരു സംഘം മമത ബാനർജിയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനർജിയുടെ ഓഫീസിലും, മൂന്നാമത്തെ സംഘം അഭിഷേക് ബാനർജിയുടെ വസതിയിലുമാണ് പരിശോധന നടത്തുന്നത്. നിലവിൽ ഡൽഹിയിലാണ് മമത.
Adjust Story Font
16
