'ഗസ്സയിലെ വംശഹത്യയെ അപലപിക്കുക, ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുക' പ്രധാനമന്ത്രിയോട് അസദുദ്ദിൻ ഉവൈസി
ഇന്ത്യയുടെ മാനുഷിക നേതൃത്വ പാരമ്പര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര മാർഗങ്ങളിലൂടെ ഗസ്സയിലേക്ക് ഭക്ഷണം, വൈദ്യസഹായം, ദുരിതാശ്വാസ സഹായം എന്നിവ അടിയന്തിരമായി നൽകണമെന്നും ഉവൈസി മോദിക്കയച്ച കത്തിൽ പറഞ്ഞു

ഹൈദരാബാദ്: ഗസ്സയിലേക്ക് അടിയന്തര മാനുഷിക സഹായം അയക്കാനും മേഖലയിൽ വെടിനിർത്തലിന് ഇന്ത്യ ശ്രമിക്കണമെന്നും ആവശ്യപ്പെട്ട് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഇസ്രായേൽ ഫലസ്തീനിൽ വംശഹത്യയും വംശീയ ഉന്മൂലനവും നടത്തിയെന്ന് ഉവൈസി തന്റെ കത്തിൽ പറഞ്ഞു.
ഗസ്സയിൽ 60,000-ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ക്ഷാമത്തിന് സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുകയാണെന്നും ഉവൈസി പറഞ്ഞു. ഭക്ഷണം തേടി 1,300-ലധികം ഫലസ്തീനികൾ മരിച്ചതായും കുട്ടികളാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും യുഎൻ റിപ്പോർട്ടുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. 'ഇന്ത്യയുടെ മാനുഷിക നേതൃത്വ പാരമ്പര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര മാർഗങ്ങളിലൂടെ ഗസ്സയിലേക്ക് ഭക്ഷണം, വൈദ്യസഹായം, ദുരിതാശ്വാസ സഹായം എന്നിവ അടിയന്തിരമായി നൽകണമെന്നും സംഘർഷത്തിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാർക്ക് സുരക്ഷിതമായ മാനുഷിക സഹായം ഉറപ്പാക്കണമെന്നും ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.' ഉവൈസി എഴുതി.
2025 ജൂലൈ 24 ന് യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി ഫലസ്തീനോടുള്ള ഇന്ത്യയുടെ 'ദീർഘകാല പ്രതിബദ്ധത' ഉവൈസി പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു. ഇന്ത്യ ഒപ്പുവച്ച 1948 ലെ വംശഹത്യ കൺവെൻഷനെ പരാമർശിച്ചുകൊണ്ട് വംശഹത്യ തടയാനും അതിൽ പങ്കാളികളാകാതിരിക്കാനും അത് രാജ്യത്തെ ബാധ്യസ്ഥമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ഫലസ്തീനികൾക്കെതിരെയും വംശഹത്യക്കും യുദ്ധക്കുറ്റകൃത്യങ്ങൾക്കുമെതിരെയും നമ്മുടെ പ്രതിബദ്ധത ഇന്ത്യൻ സർക്കാർ പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണ്.' അദ്ദേഹം പറഞ്ഞു.
Adjust Story Font
16

