തനിക്ക് വോട്ട് ചെയ്തില്ലെന്ന് സംശയം; വോട്ടര്‍മാര്‍ക്ക് നൽകിയ പ്രഷര്‍ കുക്കറുകൾ തിരികെ ചോദിച്ച് തെലങ്കാന കോൺഗ്രസ് സ്ഥാനാർഥി, ഫലം വന്നപ്പോൾ സംഭവിച്ചത്!
ഉപഹാരങ്ങൾ സ്വീകരിച്ചിട്ടും വോട്ടര്‍മാര്‍ തനിക്ക് അനുകൂലമായി വോട്ട് ചെയ്തില്ലെന്നായിരുന്നു സ്ഥാനാര്‍ഥിയുടെ സംശയം

- Published:
13 Feb 2026 1:45 PM IST

ഹൈദരാബാദ്: വോട്ടര്‍മാര്‍ തനിക്ക് വോട്ട് ചെയ്തില്ലെന്ന സംശയത്തിൽ വിതരണം ചെയ്ത പണവും പ്രഷര്‍ കുക്കറുകളും തിരികെ ചോദിച്ച് തെലങ്കാനയിലെ കോൺഗ്രസ് സ്ഥാനാര്‍ഥി. അശ്വരാവേട്ട് മുനിസിപ്പാലിറ്റി പത്താം വാര്‍ഡിൽ നിന്നും മത്സരിച്ച മിൻഡ ഹരിബാബുവാണ് സമ്മാനങ്ങൾ തിരികെ നൽകാൻ ആവശ്യപ്പെട്ടത്.
വോട്ട് തേടി വീടുകളിലെത്തിയ സമയത്ത് ഹരിബാബും ഓരോ കുടുംബത്തിനും 2,500 രൂപയും ഒരു പ്രഷർ കുക്കറും സ്വമേധയാ വിതരണം ചെയ്തതായി വോട്ടർമാർ പറയുന്നു. എന്നാൽ ഉപഹാരങ്ങൾ സ്വീകരിച്ചിട്ടും വോട്ടര്‍മാര്‍ തനിക്ക് അനുകൂലമായി വോട്ട് ചെയ്തില്ലെന്നായിരുന്നു സ്ഥാനാര്‍ഥിയുടെ സംശയം. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഹരിബാബു വിജയിച്ചിരുന്നു. അശ്വരാവോപേട്ട് നഗരസഭയിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 22 വാർഡുകളിൽ 17 എണ്ണം നേടി കോൺഗ്രസ് വിജയിച്ചു. വെള്ളിയാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്. ബിആർഎസ് രണ്ട് വാർഡുകളും ബിജെപി ഒരു വാർഡും സ്വതന്ത്ര സ്ഥാനാർത്ഥികൾ രണ്ട് വാർഡുകളും നേടി. പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റിയിൽ 16,850 വോട്ടർമാരാണുള്ളത്.
തങ്ങളുടെ ആത്മാര്‍ഥതയെയും സത്യസന്ധതയെയും സംശയിച്ച ഹരിബാബുവിനെതിരെ ജനരോഷം അണപൊട്ടി. രോഷാകുലരായ ജനങ്ങൾ പ്രഷർ കുക്കറുകൾ തെരുവിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധ പ്രകടനം നടത്തി. ഇത്തരം സമ്മാനങ്ങൾ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതീക്ഷിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഹരിബാബു തങ്ങളെ അപമാനിച്ചുവെന്നും വോട്ടെണ്ണലിന് മുമ്പ് തന്നെ അവർ അദ്ദേഹത്തിന് വോട്ട് ചെയ്തിട്ടില്ലെന്ന് എങ്ങനെ തീരുമാനിക്കാൻ കഴിയുമെന്നും നാട്ടുകാര്‍ ചോദിച്ചു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണമുയർന്നു. എന്നിരുന്നാലും, സ്ഥാനാർഥിയുടെ രാഷ്ട്രീയ എതിരാളികളാണ് പ്രതിഷേധം സംഘടിപ്പിക്കാൻ വോട്ടര്‍മാരെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹത്തിന്‍റെ അനുയായികൾ അവകാശപ്പെട്ടു.
Adjust Story Font
16
