സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മഹാരാഷ്ട്ര സർക്കാർ മതം നോക്കിയാണ് നിലപാട് സ്വീകരിക്കുന്നതെന്ന് ശിവസേന ഉദ്ധവ് വിഭാഗം
നാസിക്കിലെ ഒരു പ്രമുഖ ഐടി കമ്പനിയിൽ മുസ്‌ലിം ജീവനക്കാർക്കെതിരെ കോർപറേറ്റ് ജിഹാദ് ആരോപണം ഉയർത്തിയവർ ആൾദൈവമായ അശോക് ഖരാട്ട് നൂറുകണക്കിന് സ്ത്രീകളെ ആത്മീയതയുടെ പേരിൽ പീഡിപ്പിച്ചുവെന്ന കേസിൽ മൗനം പാലിക്കുകയാണെന്ന് ശിവസേന ആരോപിച്ചു

- Published:
11 April 2026 9:49 PM IST

മുംബൈ: മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതികളുടെ മതം നോക്കിയാണ് ബിജെപി നയിക്കുന്ന സഖ്യം നിലപാട് സ്വീകരിക്കുന്നതെന്ന് പാർട്ടി മുഖപത്രമായ 'സാമ്‌ന' മുഖപ്രസംഗത്തിൽ ആരോപിച്ചു. നാസിക്കിലെ ഐടി കമ്പനിയിൽ നടന്നുവെന്ന് പറയപ്പെടുന്ന 'കോർപ്പറേറ്റ് ജിഹാദ്' കേസും, അശോക് ഖരാട്ട് എന്ന ആൾദൈവത്തിനെതിരെയുള്ള പീഡനാരോപണങ്ങളും താരതമ്യം ചെയ്തുകൊണ്ടായിരുന്നു ശിവസേനയുടെ വിമർശനം.
നാസിക്കിലെ ഒരു പ്രമുഖ ഐടി കമ്പനിയിൽ മുസ്‌ലിം ജീവനക്കാർ ഹിന്ദു യുവതികളെ ജോലി വാഗ്ദാനം ചെയ്ത് മതപരിവർത്തനത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കി എന്നതായിരുന്നു കോർപ്പറേറ്റ് ജിഹാദ് എന്ന പേരിൽ സംഘ്പരിവാർ ഉയർത്തിയത്. ഈ കേസിൽ ബിജെപി നേതാക്കളായ നിതേഷ് റാണെ, ഗോപിചന്ദ് പദാൽക്കർ തുടങ്ങിയവർ അതിശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ നാസിക്കിലെ തന്നെ ആൾദൈവമായ അശോക് ഖരാട്ട് നൂറുകണക്കിന് സ്ത്രീകളെ ആത്മീയതയുടെ പേരിൽ പീഡിപ്പിച്ചുവെന്ന കേസിൽ ഹിന്ദുത്വ സംഘടനകൾ നിശബ്ദത പാലിക്കുകയാണെന്ന് 'സാമ്‌ന' ആരോപിക്കുന്നു. ലഹരിമരുന്ന് നൽകി സ്ത്രീകളെ ബോധരഹിതരാക്കി പീഡിപ്പിക്കുകയും വീഡിയോ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തുവെന്നാണ് ഖരാട്ടിനെതിരെയുള്ള പരാതി. നൂറിലധികം അശ്ലീല വീഡിയോകളുമായി പിടിയിലായ രവീന്ദ്ര എരണ്ടെ എന്ന വ്യക്തിയുടെ കാര്യത്തിലും സമാനമായ മൗനമാണ് ഭരണപക്ഷം പാലിക്കുന്നതെന്ന് മുഖപ്രസംഗം ആരോപിക്കുന്നു.
പ്രതി മുസ്‌ലിം ആകുമ്പോൾ 'ജിഹാദ്' എന്ന് വിളിച്ച് പ്രതിഷേധിക്കുന്നവർ, ഹൈന്ദവ ആൾദൈവങ്ങൾ പ്രതികളാകുമ്പോൾ അത് വെറും അന്ധവിശ്വാസമോ ഒറ്റപ്പെട്ട സംഭവമോ ആയി തള്ളിക്കളയുകയാണെന്ന് ശിവസേന ആരോപിച്ചു. പ്രതിയുടെ ഐഡന്റിറ്റി നോക്കിയാണോ നീതി നടപ്പാക്കേണ്ടത്? ബിജെപിയുടേത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള 'തിരഞ്ഞെടുത്ത ഹിന്ദുത്വ'മാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെ വർഗീയ കണ്ണിലൂടെ കാണരുതെന്നും കുറ്റവാളികൾക്ക് മതം ഉണ്ടാകാൻ പാടില്ലെന്നും മുഖപ്രസംഗം ഓർമിപ്പിച്ചു. സ്വന്തം പാളയത്തിലെ തെറ്റുകൾക്കെതിരെ മൗനം പാലിക്കുന്നത് കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16
